നോട്ടുകെട്ടുകളുടെ കനത്തിനനുസരിച്ച് വിധി പറയുന്ന ലജ്ജാകരമായ അവസ്ഥയിലേക്ക് നമ്മുടെ കോടതികൾ മാറിക്കൊണ്ടിരിക്കുന്നുവെന്ന തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ പ്രസ്താവന പ്രഥമദൃഷ്ട്യാ ക്രിമിനൽ കോടതിയലക്ഷ്യമാണെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിച്ചു. നീതി ന്യായ സംവിധാനത്തിന്റെ അടിത്തറ ഉലയ്‌ക്കാൻ തക്കവണ്ണം മാരകമാണ് ഈ ആരോപണമെന്നും കോടതി വ്യക്തിമാക്കി. കോടതിയ്‌ക്കു നേരെയുള്ള ഈ അപഖ്യാതി പരിഹരിക്കാൻ മന്ത്രി ജനങ്ങളോട് മാപ്പപേക്ഷിക്കുന്നത് ഉചിതമായിരിക്കും എന്നും കോടതി പറഞ്ഞു.
മറുപുറം ഃ
“കൊച്ചു കുട്ടികൾ കുറ്റം ചെയ്താൽ കോലുമിഠായ് ഡായ് ഡായ്” എന്ന പാട്ടൊക്കെ പാടി കോടതിയുടെ മേൽ കുതിര കയറിയാൽ പണി പാളുമേ... കോടതിയും സി പി എമ്മും ഏതാണ്ട് ഒരുപോലെയാണ്. നാട്ടിലെ മുഴുവൻ ആളുകളെയും കുറ്റം പറയാം... ശിക്ഷിക്കാം... പക്ഷേ തിരിച്ചാരെങ്കിലും പറഞ്ഞാൽ ഭഗവതി കയറിയ കോമരമാകും. കണ്ടില്ലേ, കോൺഗ്രസും ബി. ജെ. പിയുമൊക്കെ സകല തല്ലുകൊള്ളിത്തരങ്ങളും കാണിക്കുമെങ്കിലും കോടതിയോട് കമാ എന്നൊരക്ഷരം മിണ്ടില്ല. ‘നായരു പിടിച്ച പുലിവാല്’ സിനിമ തന്നെ അവർക്കിഷ്ടമില്ല. നമ്മളാണേൽ എലിവാലു മുതൽ പുലിവാലുവരെ പിടിക്കും. എലിവാലിന്റെ രസം പുലിവാലിനുണ്ടാകില്ലല്ലോ.. ഇനിയേതായാലും നാട്ടുകാരോട് മാപ്പു പറഞ്ഞോളൂ... നാണിക്കേണ്ടതില്ല; വോട്ടു തന്നവരല്ലേ...