മുഖ്യമന്ത്രി ഇ.കെ.ആന്റണിയും തൊഗാഡിയയും ഒരുമിച്ചു നില്‌ക്കുന്ന പോസ്‌റ്റർ അടിച്ചിറക്കിയത് ആന്റണിയുടെ ശത്രുവാണെന്ന് സാംസ്‌കാരിക വകുപ്പുമന്ത്രി ജി.കാർത്തികേയൻ പറഞ്ഞു. തിരുവനന്തപുരത്ത് രാജാ രവിവർമ്മ പുരസ്‌കാര പ്രഖ്യാപനവേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അന്നത്തെ ശത്രുക്കൾ ഇന്ന് മിത്രമായിട്ടുണ്ടാകാമെന്നും ശത്രുത എന്നത് എന്നും ഒരുപോലെ നിലനില്‌ക്കില്ലെന്നും മന്ത്രി പറഞ്ഞു.
മറുപുറംഃ- സാംസ്‌കാരിക വകുപ്പുമന്ത്രിയെന്താ ഒരു ഉത്തരാധുനിക ലൈനിൽ സംസാരിക്കുന്നത്. ആളുടെ പേര് പറയില്ല, തുപ്പിക്കാണിച്ചു തരാം എന്നപോലെയാണല്ലോ ഇത്. പറയൂ സാറേ, ആ മുഖകമലം ആരുടേതാണെന്ന്, പോസ്‌റ്റടിച്ചവന്റെ മുരളീഗാനം പോലെയുളള ഉത്തരം കേൾക്കാൻ ഞങ്ങൾക്ക് കൊതിയായി....ഇങ്ങനെ കടങ്കഥ പറഞ്ഞ് സാംസ്‌കാരിക ലോകത്തെ ഒരു അസംബന്ധ നാടകവേദിയാക്കല്ലേ സാറേ....