സിസ്‌റ്റർ അഭയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ രാസപരിശോധനാ റിപ്പോർട്ട് തിരുത്തിയിട്ടുണ്ടെന്ന തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ പ്രാഥമിക വിലയിരുത്തൽ കേസിനെ പുതിയൊരു വഴിത്തിരിവിലെത്തിച്ച സാഹചര്യത്തിലാണ് മൃതദേഹത്തിന്റെ രണ്ടു ഫോട്ടോകൾ കാണാതായതിനെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നത്. കേസ് സി. ബി. ഐ. ക്ക് കൈമാറും മുമ്പേ അഭയ ധരിച്ചിരുന്ന വസ്‌ത്രങ്ങൾ ക്രൈംബ്രാഞ്ച് കത്തിച്ചതെന്തിനാണെന്ന സംശയവും ഉയർന്നിട്ടുണ്ട്.
മറുപുറം ഃ ഒരു സന്യാസിനിയെ ഇത്ര നീചമായി കൊലചെയ്തിട്ടും, അതിനുത്തരവാദികളെ പിടിക്കേണ്ടവർ ഇങ്ങനെ തെന്നിക്കളിച്ചിട്ടും ഇവിടെയാരും ഒരു ബന്ദോ, ഹർത്താലോ, ബസു തടയലോ നടത്തിയില്ലല്ലോ... നല്ലത്. പള്ളി പരിസരത്ത് മദ്യത്തിന്റെ കുപ്പി കണ്ടാൽ കൊടി പിടിക്കുന്ന കെ. സി. വൈ. എസു-കാരേയും കെ. സി. ബി. സി.ക്കാരെയും ഈ വഴിക്കു കണ്ടില്ലല്ലോ... പിന്നെ തൊട്ടാൽ പൊള്ളുന്ന വിഷയമായതിനാൽ ഇടതനോ, വലതനോ, നടുവനോ ഒന്നും ഈ വഴിക്ക് വന്നതുമില്ല... അരമനയും ചില പല്ലിളിക്കലും കണ്ടപ്പോൾ സി. ബി. ഐ. ക്കാർ വരെ മാർഗംകളി കളിച്ച് പിരിഞ്ഞുപോയില്ലേ. പുഷ്പഗിരിക്ക് ന്യൂനപക്ഷ പദവി കിട്ടാൻ യുദ്ധം നടത്തുന്നവർ ഇനിയെങ്കിലും അഭയയെന്ന ന്യൂനപക്ഷക്കാരിക്കുവേണ്ടി ചെറുവിരലെങ്കിലും ചലിപ്പിക്കൂ.... പ്ലീസ്.... ഇനി പുരുഷബീജം അന്വേഷിച്ചു പോയവർക്ക് മൈദപ്പൊടി കിട്ടി എന്ന റിപ്പോർട്ട് പ്രതീക്ഷിക്കാം....