തീവ്രവാദത്തിന് താങ്ങും തണലുമായി വർത്തിക്കുന്ന മുസ്ലീംലീഗിനെ കേന്ദ്രമന്ത്രിസഭയിലെടുത്തതിൽ രാജ്യസ്‌നേഹികൾക്ക് ആശങ്കയുണ്ടെന്ന് മുൻകേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഒ.രാജഗോപാൽ പറഞ്ഞു. മുസ്ലീം വിഭാഗത്തിൽനിന്നും മന്ത്രി ഉണ്ടാവുന്നതിൽ എതിർപ്പില്ല. എന്നാൽ ഭാരതവിഭജനത്തിന് കാരണക്കാരായ മുസ്ലീംലീഗിൽനിന്നും മന്ത്രിവരുന്നത് സഹിക്കാനാവില്ലെന്നും രാജഗോപാൽ സൂചിപ്പിച്ചു.
മറുപുറംഃ- പറഞ്ഞതൊക്കെ വെടിപ്പായിട്ടുണ്ട്... എന്നാലൊരു സംശയം...സുപ്രീം കോടതിവരെ പ്രാകി പണ്ടാരമാക്കിയ നരേന്ദ്രമോഡിയെന്ന സാധനത്തിനെ തോളിലേറ്റി നടക്കുകയായിരുന്നില്ലേ നമ്മുടെ പണി....വായ് തുറന്നാൽ മറ്റവൻ പറയുകയും കുന്തം, ശൂലം, വാൾ എന്നിവ വില്പനയ്‌ക്കും വെറുതെയും വിതരണം ചെയ്യുകയും ചെയ്യുന്ന തൊഗാഡിയസാറിന് വെഞ്ചാമരം വീശുന്ന പണിയും നമുക്കായിരുന്നില്ലേ...ഈ ലീഗിന് അത്രയും വിഷമില്ലന്നേ....കടിച്ചാൽ ഒരുദിവസം ഉറക്കം നില്‌ക്കണം....മുൻപ് സൂചിപ്പിച്ചവരാണെങ്കിൽ എട്ടടി നടക്കേണ്ടി വരില്ല.....
ജനങ്ങൾ വോട്ടുചെയ്‌ത് ജയിപ്പിച്ചതല്ലേ...? അഹമ്മദ് മന്ത്രിയായിക്കോട്ടേ സാറേ... വെറുതെ മുടിവടിക്കും, തറേൽ കിടക്കും എന്നു പറഞ്ഞാൽ രാജിവെയ്‌ക്കുന്ന ജാതിയല്ല ടിയാൻ...അതുകൊണ്ട് വെറുതെ വായിലെ വെളളം വറ്റിക്കുന്നതെന്തിന്?