മുൻകേന്ദ്രമന്ത്രി മേനകാഗാന്ധിയും മകൻ വരുൺ ഫിറോസ്‌ഗാന്ധിയും ബി.ജെ.പിയിൽ ചേർന്നു. രാജ്യപുരോഗതിയ്‌ക്ക് ബി.ജെ.പി നല്‌കുന്ന സംഭാവനകൾ പരിഗണിച്ചാണ് പാർട്ടിയിൽ അംഗമാകുന്നതെന്ന് മേനകാഗാന്ധി പ്രസ്താവനയിൽ പറയുന്നു. പ്രിയങ്കയോ രാഹുലോ മത്സരിച്ചാൽ അവർക്കെതിരെ പ്രചരണത്തിന് ഇറങ്ങുകയില്ലെന്ന് വരുൺ വ്യക്തമാക്കി. 25 വയസ്സ് തികയാത്തതിനാൽ വരുണിന് ഇക്കുറി പാർലമെന്റിലേക്ക് മത്സരിക്കാനാവില്ല.
മറുപുറംഃ- ‘താമര’കുമ്പിളല്ലോ മമ ഹൃദയം... ചെമ്മീൻ വലയിൽനിന്നും ചാടിയാൽ ചട്ടിയിൽ, ചട്ടിയിൽനിന്നും ചാടിയാൽ വലയിൽ....ഭരണമെന്നും നെഹ്രുകുടുംബത്തിന്റെ കൺട്രോളിൽ തന്നെയാകുമല്ലോ...വകയിൽ ഇനി വല്ല പിളേളരുണ്ടോന്ന് നോക്കാം. അവരെ ഡി.എം.കെയിലോ കേരളാകോൺഗ്രസിലോ ബി.എസ്.പിയിലോ ചേർക്കാം. കോൺഗ്രസുമാത്രമല്ല സകല പാർട്ടിയും നെഹ്രുരക്തം ഭരിക്കട്ടെ.
ഏതായാലും വരുൺചെക്കന് വിവരമുണ്ട്. കാര്യം വരുമ്പോ അദ്വാനിയും വാജ്‌പേയും കൈമലർത്തുമെന്ന് നന്നായറിയാം. ഒപ്പം നിൽക്കാൻ ചേട്ടനും ചേച്ചിയും മാത്രമെ ഉണ്ടാകൂ....