ദേവസ്വം മന്ത്രി ജി. സുധാകരൻ ഗുരുവായൂർ ക്ഷേത്രത്തിൽ കയറിയിട്ട് വിഗ്രഹത്തെ തൊഴാതെ പോയത് ഈശ്വരനിന്ദയാണെന്ന് കോൺഗ്രസ് നേതാവ് ജി. കാർത്തികേയന്റെ പരാമർശം നിയമസഭയിൽ ഇന്നലെ ഒച്ചപ്പാടിന് ഇടയാക്കി. കാർത്തികേയൻ ഈ പരാമർശം നടത്തുമ്പോൾ ജി. സുധാകരൻ സഭയിൽ ഉണ്ടായിരുന്നില്ലെങ്കിലും ആനത്തലവട്ടം ആനന്ദനും, പി. ജയരാജനും മന്ത്രിയെ ന്യായീകരിക്കാൻ ശ്രമിച്ചു...
മറുപുറം ഃ തൊമ്മന്റെ പശു മക്കാരുടെ പറമ്പിലെ തെങ്ങിൻതൈ തിന്നാൽ, അതും രാഷ്ര്ടീയ ലാഭമാക്കുന്നത് ശരിയാണോ കാർത്തികേയാ... ജി. സുധാകരൻ ദേവനെ തൊഴാത്തതിന് ഇത്രയും പുളയ്‌ക്കുന്ന കാർത്തികേയൻ, ഗുരുവായൂരപ്പനെ സ്തുതിച്ച് പാട്ടുപാടി ആകെ അവശതയായിരിക്കുന്ന യേശുദാസിനെ ക്ഷേത്രത്തിൽ കയറ്റുന്നതിനുവേണ്ടി ഒരു ശയനപ്രദക്ഷണം നടത്തേണ്ടിയിരിക്കുന്നു. സുധാകരന്റെ സ്വഭാവമനുസരിച്ച് ജീൻസിട്ടായിരുന്നു അമ്പലത്തിൽ കയറേണ്ടിയിരുന്നത്. ഇതിപ്പോൾ പുള്ളിക്കാരൻ വിശ്വാസികളെ അപമാനിക്കാതെ മുണ്ടും വേഷ്ടിയും ഉടുത്താണല്ലോ കയറിയത്. അത്രയും ഭാഗ്യം... മന്ത്രി തൊഴാതിരുന്നതിനെക്കുറിച്ചുള്ള തെറ്റും ശരിയും വേറെ ചർച്ച ചെയ്യാം... പക്ഷെ വിമർശിക്കുമ്പോൾ കുമ്മനം രാജശേഖരൻ തന്റെ കസേര ജി. സുധാകരന് ഒഴിഞ്ഞുകൊടുക്കുന്ന രീതിയിൽ ആകരുത്. പിടിച്ചതിലും വലുതാണ് സഭയിലിരിക്കുന്ന മറ്റു പലരുമെന്ന് മനസിലായി.