കെ.പി.സി.സി രാഷ്ര്ടീയ കാര്യ സമിതിയുടെ വിലക്ക് ലംഘിച്ച് കോൺഗ്രസ് നേതാക്കളായ വക്കം പുരുഷോത്തമനും കെ. സുധാകരൻ എം.എൽ.എയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സപ്തതി ആഘോഷത്തിനെത്തി. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയേയും പ്രതിപക്ഷനേതാവ് ഉമ്മൻചാണ്ടിയേയും അപഹസിച്ച വെള്ളാപ്പള്ളിയുടെ സപ്തതി ചടങ്ങിൽ കോൺഗ്രസുകാർ ആരും പങ്കെടുക്കരുതെന്ന് നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാൽ വക്കവും സുധാകരനും ചടങ്ങിൽ പങ്കെടുക്കുകയും വെള്ളാപ്പള്ളിയെ വാനോളം പുകഴ്‌ത്തുകയും ചെയ്തു. വെള്ളാപ്പള്ളി സോണിയാ ഗാന്ധിയ്‌ക്കൊപ്പം നിൽക്കുന്ന ഫോട്ടോ സുധാകരൻ അനാച്ഛാദനം ചെയ്തു. ആഘോഷപരിപാടികളുടെ ഉദ്‌ഘാടനം കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യരാണ് നിർവ്വഹിച്ചത്.
മറുപുറം ഃ
യോഗത്തിൽ പങ്കെടുത്ത മുൻ കേന്ദ്രമന്ത്രി കൃഷ്ണകുമാർ ഒരു രഹസ്യം വേദിയിൽ പരസ്യമാക്കി. നമ്മുടെ പ്രതിരോധൻ എ.കെ ആന്റണിയും മണിശങ്കറും നല്ല അടുപ്പത്തിലാണെന്ന്. ഒപ്പം വേദിയിലുണ്ടായിരുന്ന ധനമന്ത്രിയുടെ വക മറ്റൊന്ന്, താനല്ല മണിശങ്കറെ കൊണ്ടുവന്നതെന്ന്. ചെന്നിത്തലയും ഉമ്മനുമെല്ലാം ഇപ്പോൾ കേരളമെന്ന ഇട്ടാവട്ടത്ത് കിടന്ന് കളിക്കുന്നവരല്ലേ...“ അതുപോലാണോ ഡൽഹിയിൽ. മാഡത്തിനൊപ്പമുള്ള ഫോട്ടോവരെ കോൺഗ്രസുകാരനെ കൊണ്ട് അനാച്ഛാദനം ചെയ്യിപ്പിച്ചുകളഞ്ഞില്ലേ...” വെറുതെ വേലിത്തർക്കം പറഞ്ഞിരുന്നാൽ കാര്യമില്ലെന്ന് വക്കത്തിനും സുധാകരനും തോന്നിയതിൽ എന്താ തെറ്റ്... ആന്റണി വഴി മണിശങ്കർ കണിച്ചുകുളങ്ങരയിലേക്ക്... എന്തോ മണക്കുന്നു.