ഇടതുമുന്നണിയിൽ പുതുതായി ആരേയും ചേർക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ വ്യക്തമാക്കി. ഇതോടെ യു.ഡി.എഫ് വിട്ട ഘടകകക്ഷികൾക്ക് എൽ.ഡി.എഫിൽ തത്‌ക്കാലം സ്ഥാനമുണ്ടാവില്ലെന്ന് ഉറപ്പായി. എന്നാൽ കോൺഗ്രസിനേയും ബി.ജെ.പിയേയും പരാജയപ്പെടുത്താൻ കരുണാകരന്റെ പാർട്ടിയുമായി താഴെ തട്ടിൽ നീക്കുപോക്കുകൾ ആകാമെന്ന് പിണറായി പറഞ്ഞു.
മറുപുറംഃ ഉറങ്ങിക്കിടന്നിരുന്ന കരുണാകരനെയും മകനേയും വിളിച്ചുണർത്തി പാലടയും പഞ്ചാമൃതവും തരാമെന്ന് പറഞ്ഞ്, ഒടുവിൽ എരുമച്ചാണകം നല്‌കിയതുപോലെയായി ഇത്. ആള് കൊടിമൂത്ത സഖാവാണെങ്കിലും വാക്കിനു വ്യവസ്ഥ വേണമെന്നത് നാട്ടുനടപ്പാണ്. അപ്പോ കേട്ടത് സത്യം. അച്യുതാനന്ദനെ കണ്ടാൽ ഇപ്പോഴും ചെറിയ മുട്ടുവിറയ്‌ക്കലുണ്ടെന്ന്. ഉടലോടെ സ്വർഗ്ഗത്തിലെത്താമെന്ന് മനോവിചാരം കൊണ്ട കരുണാകർജിയുടെ കാര്യമാണ് കഷ്‌ടത്തിലായത്.