പാർട്ടി സമ്മേളനങ്ങൾ തുടങ്ങിയ പശ്ചാത്തലത്തിൽ സി.പി.എമ്മിൽ പോരുമുറുകുന്നു. പോളിറ്റ് ബ്യൂറോ അംഗം വി.എസ്.അച്യുതാനന്ദന്റെ നിലപാടുകൾക്കെതിരെ കേന്ദ്ര കമ്മറ്റിയംഗങ്ങളായ പാലൊളി മുഹമ്മദ്‌കുട്ടിയും എം.എ.ബേബിയും പരസ്യമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇരുവരുടെയും പത്രസമ്മേളനങ്ങളിൽ വി.എസിനെതിരെ ഉയർന്ന രൂക്ഷവിമർശനം പാർട്ടിയിൽ പുതിയ പ്രതിസന്ധിക്ക് തുടക്കമാവുകയാണ്. കരിമണൽ ഖനനം, പരിഷത്ത് പ്രശ്‌നം, ജനകീയാസൂത്രണപദ്ധതിയിൽ റിച്ചാർഡ് ഫ്രാങ്കിയുടെ ഇടപെടൽ എന്നീ കൃത്യങ്ങളിൽ ഇരുകൂട്ടരും വ്യത്യസ്ത നിലപാടാണ് എടുത്തിട്ടുളളത്. പാർട്ടിപ്രശ്‌നങ്ങൾ വി.എസ് പത്രസമ്മേളനത്തിൽ പറഞ്ഞത് പാർട്ടി വിരുദ്ധമാണെന്ന് പാലൊളി തന്റെ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
മറുപുറംഃ- കോൺഗ്രസ് ചേരുവാരത്തിന്റെ വെടിക്കെട്ട് കഴിഞ്ഞു, അടുത്തത് സി.പി.എം ചേരുവാരത്തിന്റെ വെടിക്കെട്ടാണ്.
സകല കൊളളരുതായ്‌മയും ചെയ്തുവയ്‌ക്കുകയും അതിന് ബൗദ്ധിക പരിവേഷം നല്‌കുകയും ചെയ്ത് സാധാരണക്കാരെ വട്ടം കറക്കുന്നത് പാർട്ടിനേതാക്കൾക്ക് ഒരു ഹരമാണ്. ഏസീ റൂമിലിരുന്ന് വിപ്ലവം വരട്ടെയെന്ന് ഹോമം നടത്തുന്നവരും കൈരളി ടി.വിയിലൂടെ പല്ലിളിച്ച് കാണിച്ച് കീശവീർപ്പിക്കുന്നവരും ദയവുചെയ്‌ത് മഹാനായ മാർക്‌സിന്റെ ചിത്രമെടുത്ത് പാർട്ടിയാപ്പീസിൽനിന്നും മാറ്റണം....പൂച്ചക്ക് പൊന്നുരുക്കുന്നേടത്ത് എന്തുകാര്യം...?
കാശും തീറ്റയും കൂടുമ്പോഴാണ് ചിലർക്കു അജീർണം വരുന്നത്.... പരസ്പരം വെട്ടിവീഴ്‌ത്തി പാർട്ടി മുതലാളിത്ത സാമ്രാജ്യത്തിന്റെ തലവനാകാനുളള ശ്രമത്തിലാണ് എല്ലാവരും എന്ന് ചിലർക്കെങ്കിലും അറിയാം....ഇനിയെങ്കിലും വിപ്ലവം, സോഷ്യലിസം എന്ന വായിൽ കൊളളാത്ത കാര്യങ്ങളൊന്നും പറയാതിരുന്നാൽ മതി.....തീറ്റയും ഉറക്കവുമായി കഴിയുന്നതിൽ നാട്ടുകാർക്ക് ഒരു പരിഭവുമില്ല പാർട്ടിസഖാക്കളേ.... സോറി മുതലാളിമാരേ....