ഫാക്‌സ് കേസിൽ സാക്ഷിയെന്ന നിലയിൽ കോടതിയിൽ ഹാജരാകാതെ, പുച്ഛരസത്തിൽ കത്തയച്ച മന്ത്രിയും മുൻസ്പീക്കറുമായ വക്കം പുരുഷോത്തമന്റെ നടപടി കുൽസിതവും ഹീനവും ഗർവ്വ് നിറഞ്ഞതുമാണെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ചെറിയാൻ.കെ.കുര്യാക്കോസ് കുറ്റപ്പെടുത്തി. അവജ്ഞയോടെ അയച്ച ഈ കത്തിലൂടെ, നിയമത്തിലും കോടതി നടപടിക്രമത്തിലും വക്കം അജ്ഞാതനാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നിയമത്തിലുളള അജ്ഞത അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്നില്ല. എങ്കിലും കോടതി അന്തസ്സും മാന്യവുമായ നിലപാട് സ്വീകരിച്ച് ക്ഷമിക്കുകയാണ്. വക്കത്തിന് ഒരവസരംകൂടി നല്‌കുമെന്നും കോടതി വ്യക്തമാക്കി.
മറുപുറംഃ- ലോകം തനിക്കുചുറ്റും കറങ്ങുന്നുവെന്നും, താനൊരു സൂര്യസമാനനെന്ന് കരുതുകയും ചെയ്യുന്ന വക്കത്തിനോടാണോ കോടതിയുടെ ‘പിപ്പിടി’. ഇദ്ദേഹത്തിന്റെ വീരകഥകൾ കേട്ട് നാട്ടുകാർ പുതിയ പേരും ടിയാന് നിശ്ചയിച്ചിട്ടുണ്ട്....“മിസ്‌റ്റർ പുച്ഛൻ”. ദൈവമേ....കാലക്കേടിന് ഇദ്ദേഹമങ്ങ് മുഖ്യനായാൽ കേരളത്തെ ‘പുച്ഛസംസ്ഥാനം’ എന്നു വിളിക്കേണ്ടി വന്നേനെ.... പ്രിയ കോടതി, വക്കത്തിന്റെ നെഗളിപ്പ് തീർക്കാൻ കോടതിമുറിയിൽ വച്ച് പത്ത് ഏത്തമെങ്കിലും ഇടീക്കണം....നാട്ടുകാരുടെ ഒരാഗ്രഹമാണേ....