വിപ്ലവകവി നെരൂദയ്‌ക്ക് പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കാമെങ്കിൽ കേരളത്തിലെ സാഹിത്യസെമിനാർ പഞ്ചനക്ഷത്ര ഹോട്ടലിൽ സംഘടിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് കവി ബാലചന്ദ്രൻ ചുളളിക്കാട് അഭിപ്രായപ്പെട്ടു. സാഹിത്യ സെമിനാറുകൾക്ക് വെടിക്കെട്ടിന്റെ പ്രാധാന്യമേ ഉളളൂ എന്നും നല്ല ഭക്ഷണവും ഹോട്ടൽ താമസവും സ്‌കോച്ച് അടിക്കലുമാണ് പ്രധാന കാര്യമെന്നും ചുളളിക്കാട് പറഞ്ഞു. താൻ ഇപ്പോൾ സീരിയൽ നടനാണെന്നും കവിത രണ്ടാമതേ ഉളളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളളിച്ചെരുപ്പും സഞ്ചിയും തൂക്കിയല്ല കോട്ടും സ്യൂട്ടുമിട്ട് ബിസിനസ്സുകാരെപ്പോലെയാണ് സാഹിത്യകാരൻമാർ നടക്കേണ്ടതെന്നും ചുളളിക്കാട് പറഞ്ഞു. ഒരു പ്രമുഖ വാരികയിലൂടെയാണ് ചുളളിക്കാട് ഇങ്ങനെ പ്രതികരിച്ചത്.
മറുപുറംഃ- താങ്കൾ പറഞ്ഞതെത്ര ശരി....വിപ്ലവകാരിക്ക് പഞ്ചനക്ഷത്ര ഹോട്ടലാകാമെങ്കിൽ വിപ്ലവമില്ലാത്ത കവികൾക്ക് സെമിനാർ നഗരത്തിലെ അറിയപ്പെടുന്ന ‘മസാജ്’ സെന്ററുകളിലോ നല്ല ‘ആന്റി’മാരുടെ ബംഗ്ലാവിലോ നടത്താം. പിന്നെ സീരിയൽ ഒന്നാമതും കവിത രണ്ടാമതും ആകുമ്പോൾ, ചില വേന്ദ്രന്മാർക്ക് ചില്ലറ സംശയം ഉണ്ടാകും, ഈ സീരിയൽ എന്നു കേൾക്കുമ്പോൾ തന്നെ ‘അങ്ങാടി’ വാണിഭമെന്നാ മനസ്സിൽ വരുന്നത്....നാലു നല്ല കവിത ആയകാലത്ത് എഴുതിയെന്നു കരുതി തുറക്കാരെ മുഴുവൻ അടച്ചാക്ഷേപിക്കല്ലേ....ഒരു ചുളളിക്കാട് ജനിച്ചെന്നു കരുതി മലയാളസാഹിത്യം തലകുത്തി നില്‌ക്കണമെന്ന് പറയുന്നത് ശരിയല്ല.