വനം കൊളളക്കേസുകൾ ഒത്തുതീർപ്പാക്കുന്നതിലൂടെ വനംവകുപ്പ് വനം കൊളളയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഹൈക്കോടതി വിമർശിച്ചു. രജിസ്‌റ്റർ ചെയ്യപ്പെടുന്ന കേസുകളിൽ 30 ശതമാനത്തിൽ പോലും കുറ്റപത്രം നൽകാറില്ലെന്നും ഭൂരിഭാഗം കേസുകളിലും പ്രതികളെ പിടികൂടാൻ വകുപ്പിന് കഴിയുന്നില്ലെന്നും കോടതി പറഞ്ഞു. വനംകേസുകൾ ഒത്തുതീർപ്പാക്കുന്നതിനുളള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് മൂന്നാഴ്‌ചയ്‌ക്കുളളിൽ സത്യവാങ്ങ് മൂലം നല്‌കണമെന്നും വനം, വന്യജീവിവകുപ്പു സെക്രട്ടറിക്ക് ചീഫ് ജസ്‌റ്റിസ് രാജീവ് ഗുപ്ത, ജസ്‌റ്റിസ് എസ്.സിരിരാജൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് നിർദ്ദേശം നല്‌കി.
മറുപുറംഃ എന്നതാ കോടതി ഇങ്ങനെയൊക്കെ പറയുന്നത്. വനം കൊളളക്കാരെ ഉൻമൂലനം ചെയ്താൽ വനംവകുപ്പിലെ ഏമാന്മാർ വേറെ പണിക്കുപോകേണ്ടി വരില്ലേ? അത്യാവശ്യം കളളന്മാർ ഉണ്ടെങ്കിലല്ലേ പോലീസുണ്ടായിട്ട് കാര്യം. കളളന്മാർ വളരട്ടെ അവരെ പിടിച്ച് പോലീസും വളരട്ടെ. അല്ലാതെ ഇതെന്നാ മാവേലിനാടോ.... പ്രിയകോടതി ഇത് കേരളമാണ്... വകുപ്പ് വനവും.