കൊച്ചി ലിങ്ക് ലക്ഷ്‌മൺ ഫ്ലാറ്റിൽ തന്ത്രി കണ്‌ഠരര് മോഹനരെ ആക്രമിച്ച സംഭവും തുടർന്നുളള പരാതിയും തന്ത്രിയുടെ തന്നെ നാടകമായിരുന്നെന്ന് കേസിലെ മുഖ്യ പ്രതികളിലൊരാളായ ബെച്ചു റഹ്‌മാൻ വെളിപ്പെടുത്തി. ഏറെ ശത്രുക്കളുണ്ടായിരുന്ന തന്ത്രി ജനങ്ങളുടെ സഹതാപം കിട്ടാൻ വേണ്ടിയാണ് ഈ നാടകം കളിച്ചത്. തന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് താൻ ഒളിവിൽ പോയതെന്നും, ഒളിവുകാലത്ത് തനിക്ക് പണം തന്നിരുന്നത് തന്ത്രിയുടെ ആളുകളാണെന്നും ബെച്ചു പറഞ്ഞു. തന്ത്രിക്ക് ആളുകളെ ഏർപ്പെടുത്തിക്കൊടുത്തതു മാത്രമാണ് താൻ ചെയ്ത തെറ്റെന്നും ബെച്ചു വിശദീകരിച്ചു.
മറുപുറംഃ മതിയായി സുഹൃത്തേ തന്ത്രിവിവാദവും ശബരിമലപ്രശ്‌നവും ജയമാലയുടെ വെളിപ്പെടുത്തലുമൊക്കെ. ശബരിമലയിൽ പോകുന്നവർ ഇപ്പോൾ ശരണത്തിനുപകരം വേറെ എന്തൊക്കെയോ ആണ് വിളിക്കുന്നത്. ഏതായാലും സഹതാപം കിട്ടുവാൻ വേണ്ടി നാടകം കളിക്കുന്ന ഒരാൾ ഉടുതുണിയില്ലാതെ ക്യാമറയ്‌ക്ക് പോസു ചെയ്യുമോ എന്നത് സംശയം. ഏതായാലും പിടിച്ചതിനേലും വലിയ പാമ്പാണ് അളയിലുളളത് എന്ന് തോന്നുന്നു. ഇനി തന്ത്രിവധം കഥകളി മൂന്നാം ദിവസം കാണുവാൻ കാത്തിരിക്കാം.