മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും ദേവസ്വം മന്ത്രി വേണുഗോപാലിനെയും പ്രതികൂട്ടിലാക്കാനുളള ശ്രമം ദേവസ്വം ബോർഡിലെ അഴിമതി മറച്ചു പിടിക്കാനാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി പി.കെ.നാരായണപ്പണിക്കർ പറഞ്ഞു. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഹൈന്ദവ വിരോധികളാണെന്നു വരുത്തിത്തീർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും പണിക്കർ പറഞ്ഞു.
ഈ ആരോപണങ്ങൾ എല്ലാം ഉന്നയിച്ചിരിക്കുന്നത് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനാണ്. ഇതോടെ ഇക്കാര്യത്തിൽ ഇരുസംഘടനകളും വ്യത്യസ്ത നിലപാടാണ് എടുത്തിരിക്കുന്നത്. ഇങ്ങനെയാണെങ്കിലും ഭൂരിപക്ഷ ഐക്യം തകർക്കാനാവില്ലെന്ന് പണിക്കരും വെളളാപ്പളളിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഐക്യം തകർന്നാൽ എൻ.എസ്.എസ് ഉത്തരവാദിയാകില്ലെന്ന് എൻ.എസ്.എസ് അസി. സെക്രട്ടറി സുകുമാരൻ നായർ മുന്നറിയിപ്പ് നല്‌കിയിട്ടുണ്ട്.
മറുപുറംഃ ജാത്യാലുളളത് തൂത്താൽ പോകില്ല മാളോരെ, അണ്ടിയോട് അടുക്കുമ്പോഴറിയാം മാങ്ങയുടെ പുളി. രാഷ്‌ട്രീയക്കാരെ പേടിപ്പിക്കാൻ ഭൂരിപക്ഷ ഐക്യം എന്നൊക്കെ പറഞ്ഞ് ചില സിനിമാറ്റിക് ഡാൻസൊക്കെ നടത്താം. പക്ഷെ സ്വന്തം കാര്യം വരുമ്പോൾ നായര് നായരും, ഈഴവൻ ഈഴവനും തന്നെയാകും. അവിടെ തീണ്ടലും അശുദ്ധം മാറ്റലുമൊക്കെയുണ്ടാകും. ഇനിയെങ്കിലും മനുഷ്യരായി ജീവിക്കാൻ നോക്ക് നേതാക്കളേ...