ശിവഗിരിയിൽ ശ്രീനാരായണ ഗുരുദേവന്റെ ആഗ്രഹത്തിന് വിരുദ്ധമായിട്ടുളള കാര്യങ്ങളാണ് നടക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. തൃക്കൊടിത്താനത്ത് എസ്.എൻ.ഡി.പി ശാഖയുടെ ആഡിറ്റോറിയം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവിന്റെ ആത്മീയതയും ഭൗതീകതയും ശിവഗിരിയിൽ നിലനിർത്താൻ യോഗം ശ്രമിച്ചു. എന്നാൽ അതു മനസ്സിലാക്കുവാനുളള ഉൾക്കാഴ്‌ച സന്യാസിമാർക്ക് ഇല്ലാതെ പോയി. ഗ്രൂപ്പിസവും അധികാരത്തർക്കവുമാണ് സന്യാസിമാർക്കിടയിൽ നിലനില്‌ക്കുന്നതെന്നും വെളളാപ്പളളി ആരോപിച്ചു.
മറുപുറംഃ ശിവഗിരിയിലും പോയി ‘പണി’ നടത്താൻ നോക്കി; പക്ഷെ പണി പറ്റിയില്ല. സന്യാസിമാർ നടേശൻ മൊതലാളിയെ ഓടിച്ചുവിട്ടു എന്നുവേണം കരുതാൻ. ഈ സാധനം ശിവഗിരിയിൽ ഇറങ്ങിയാൽ ഗതി യോഗം മുൻപ്രസിഡന്റ് വിദ്യാസാഗറിന്റെ പോലെയാകുമെന്ന് സന്യാസിമാർക്കറിയാം. അതിനുളള ഉൾക്കാഴ്‌ചയൊക്കെ അവർക്കുണ്ട്.
പിന്നെ അധികാരത്തർക്കവും ഗ്രൂപ്പിസവും സന്യാസിമാരിൽ... പറഞ്ഞിട്ടു കാര്യമില്ല നടേശൻ മൊതലാളി യോഗത്തിന്റെ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന കാലത്ത്, സന്യാസിമാരൊക്കെ ഗ്രൂപ്പിസത്തിലും അധികാരത്തർക്കത്തിലും വേന്ദ്രന്മാരാകുന്നത് ചെറിയ കാര്യം. വാളെടുത്ത് പരസ്പരം വെട്ടിച്ചത്തില്ലല്ലോ... ഗുരുദേവാ...