ഡി.വൈ.എഫ്.ഐ.യുടെ രണ്ടാം ഗുരുവായൂർ സത്യാഗ്രഹ സമര പരിപാടിയെ എസ്.എൻ.ഡി.പി. യോഗം പിന്തുണയ്‌ക്കുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഗുരുവായൂരിലെ അയിത്തത്തിനെതിരെ ഡി.വൈ.എഫ്.ഐ നടത്താൻ പോകുന്ന സമരത്തെ ഏതളവ് വരെയും യോഗം സഹായിക്കും. ഹിന്ദുക്കളുടെ കുത്തകാവകാശം എൻ.എസ്.എസ്. ജനറൽ സെക്രട്ടറി പണിക്കര് ചേട്ടന് ആരാണ് നൽകിയതെന്നും വെള്ളാപ്പള്ളി ചോദിച്ചു.
മറുപുറം ഃ
ഇതു കണ്ടിട്ടൊന്നും ഡി.വൈ.എഫ്.ഐ.ക്കാര് തുള്ളേണ്ട കെട്ടോ... ഈ പണിക്കരു ചേട്ടനും നടേൻ അനിയനും ഒരു കാലത്ത് ‘ഇന്ത്യാ-ചൈന ഭായീ....ഭായീ’ എന്നു പറഞ്ഞതുപോലെ ജീവിച്ച്, നമ്മുടെ പാർട്ടിയിലും പാർട്ടിക്കാരെയുമൊക്കെ അടച്ചാക്ഷേപിച്ചതായിരുന്നു. നിലപാടുകളിൽ ധാരാളം വെള്ളം ചേർക്കുന്നതുകൊണ്ടും നാക്ക് നല്ല കിഴക്കൻ വാളയെപ്പോലെ നീണ്ടിരിക്കുന്നതുകൊണ്ടും നടേശൻമുതലാളിക്ക് ഒരു ഏനക്കേടും പറ്റത്തില്ല. ഇദ്ദേഹത്തിന്റെ വാക്കുകേട്ട് തുള്ളാൻനിന്നാൽ ഒടുവിൽ പാമ്പിനു പാലുകൊടുത്തതുപോലെയിരിക്കും. ഏത് നിമിഷത്തിലാണ്് മറുകണ്ടം ചാടുന്നതെന്ന് പറയാൻ പറ്റില്ല. വേണമെങ്കിൽ ഈഴവൻ വരെ ഗുരുവായൂരിൽ കയറുന്നതിൽ പ്രശ്നമില്ല എന്ന ഒത്തുതീർപ്പുവരെ നടത്തിക്കളയും ഈ ആശാൻ.