കെ.എസ്.യു.ക്കാർ തങ്ങളുടെ ആദ്യരക്തസാക്ഷിയായി കൊണ്ടാടുന്ന തേവര മുരളി കെ.എസ്.യു.ക്കാരൻ അല്ലായിരുന്നെന്ന് സഹോദരൻ വിജയനും കുടുംബാംഗങ്ങളും പറയുന്നു. കെ.എസ്.യു.വിന്റെ സുവർണജൂബിലി ആഘോഷം കൊച്ചിയിലെ ‘മുരളി നഗറിൽ’ ആഘോഷിക്കുന്ന വേളയിലാണ് മുരളിയുടെ രക്തസാക്ഷിത്വം കെട്ടുക്കഥയാണെന്ന വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. ‘മുൾജി’ എന്ന ഗുജറാത്തി വിദ്യാർത്ഥിയുടെ മരണം പത്രങ്ങൾ മുരളിയുടെ മരണമാക്കി മാറ്റിയതാണ് കെ.എസ്.യുവിന് മുരളിയെന്ന രക്തസാക്ഷിയെ കിട്ടുവാൻ ഇടയാക്കിയത്. മുരളി മരിക്കാനിടയായത് ശാരീരിക ദൗർലഭ്യം കൊണ്ടുമാത്രമാണെന്ന് സഹോദരൻ വിജയൻ ഓർമ്മിക്കുന്നു.
മറുപുറം ഃ
അങ്ങിനെ ഉമ്മൻചാണ്ടിയും, ആന്റണിയുമൊക്കെ നേതാവായത് കെ.എസ്.യു എന്തെന്ന് അറിയാത്ത ഒരു പാവം പയ്യൻ രോഗംമൂലം മരിച്ചതുകൊണ്ടാണെന്ന് ഇപ്പോഴെങ്കിലും കൃത്യമായി പുറത്തുവന്നല്ലോ. രക്തസാക്ഷിയാകാൻ മുട്ടി ഒരു കെ.എസ്.യു.ക്കാരനും പോലീസിനു മുന്നിൽ അന്ന് ചാടി വീഴില്ലെന്ന് സ്പഷ്ടം. ദേഹമനങ്ങിയുള്ള വലിയ വലിയ പരിപാടികൾ കോൺഗ്രസിന്റെ നവപ്രതിഭകൾക്ക് നിഷേധം എന്നാണല്ലോ. ഏതായാലും ആ ‘അരക്തസാക്ഷി’യുടെ കുടുംബക്കാർ ഇത്രയും പറഞ്ഞസ്ഥിതിക്ക് ഒരു മാപ്പെങ്കിലും വച്ച്‌കാച്ചൂ... ഒന്നുമില്ലേലും നമ്മളെയൊക്കെ ഈ പൊസിഷനിലെത്തിച്ചതിൽ ഒരു പങ്ക് ആ ആത്മാവിനുമില്ലേ. മുരളിയുടെ ‘ചോരച്ചാലുകൾ’ നീന്തിക്കയറിയ കെ.എസ്.യുവിന്റെ സുവർണ ജൂബിലി ആഘോഷത്തിന് ആശംസകൾ.