പോളിറ്റ് ബ്യൂറോയിൽ നിന്ന് വി. എസ്സിനെയും തന്നെയും സസ്‌പെന്റ് ചെയ്തതിലൂടെ തെളിഞ്ഞത് പാർട്ടിയുടെ അന്തസ്സാണെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. അച്ചടക്ക നടപടി തന്നെ വ്യക്തിപരമായി വേദനിപ്പിക്കുന്നതാണെങ്കിലും എല്ലാത്തിനും മുകളിലാണ് പാർട്ടിയുടെ അന്തസ്സ്. പാർട്ടിയ്‌ക്കു ചേരാത്ത പ്രവർത്തനം നടത്തിയത് തെറ്റു തന്നെയാണെന്നും പിണറായി പറഞ്ഞു.
മറുപുറം ഃ
പണ്ടൊക്കെ വലിയ തറവാടുകളിലെ പെണ്ണുങ്ങൾ പിഴച്ചുപോയാൽ തറവാടിന്റെ അന്തസ്സ് വീണ്ടെടുക്കാൻ അവരെ പടിയടച്ച് പിണ്ഡംവച്ച് പുറത്താക്കാറുണ്ട്. അതുപോലെയാണോ സഖാവേ ഇത്. ഏതായാലും രണ്ട് സഖാക്കളും ചേർന്ന് പാർട്ടിക്ക് ഇത്ര അന്തസ്സുണ്ടെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുത്തല്ലോ... അത്രയും നന്ന്. ഇനി അഗ്നിശുദ്ധി വരുത്തി ഇരുവരും അകത്തു കയറിയിട്ടു വേണം ഒന്നുതൊട്ട് പിന്നേം അടി തുടങ്ങാൻ. ഇതിലും വലിയ പെരുന്നാള് വന്നിട്ട് ബാപ്പ പള്ളീ പോയിട്ടില്ല എന്ന മട്ടാണ് ഇരുവർക്കും എന്നറിയാം... എങ്കിലും ഒന്ന് ശ്രദ്ധിച്ചു നടന്നോളൂ... അല്ലെങ്കിൽ അവസാനം പുതപ്പിക്കാൻ ചെങ്കൊടി കിട്ടിയില്ലെന്നു വരും. ഈ പാർട്ടി അങ്ങനെയൊരു പാർട്ടിയാണെന്ന് പിണറായിക്ക് കൃത്യമായി അറിയാമല്ലോ...