പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. പാർട്ടി പ്രസിഡന്റ് ശിഹാബ് തങ്ങൾക്കാണ് രാജിക്കത്ത് നല്‌കിയത്. കുഞ്ഞാലിക്കുട്ടിക്കൊപ്പം ഇ.അഹമ്മദ്, ഇ.ടി. മുഹമ്മദ് ബഷീർ, കുട്ടി അഹമ്മദ് കുട്ടി എന്നിവരും പാർട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങൾ രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ഇവർ രാജിവച്ചത്.
മറുപുറംഃ ഒടുവിൽ ‘കുഞ്ഞാപ്പ’ക്ക് അടിതെറ്റി. ഇനിയും കടിച്ചു തൂങ്ങിയാൽ ലീഗിലെ പിളേളര് വന്ന് ചന്തിക്കിട്ട് ചൂരലിനടിക്കുമെന്ന് മനസ്സിലായിക്കാണണം. മങ്കടയിൽ നിർത്തി, ഏതാണ്ട് നേർച്ചക്കോഴിയാക്കിയ മുനീറും ചിലത് പറയാനിരിക്കുന്നുണ്ടായിരുന്നു. ഇനി വിനീതനായി സഹതാപം പിടിച്ചു പറ്റാനാണ് ശ്രമമെങ്കിൽ അതും വെളളത്തിൽ വരച്ച വരപോലെയാകുമെന്ന് പങ്കുകാരൻ ശിഹാബ് തങ്ങളും തിരിച്ചറിഞ്ഞിരിക്കും. അതുകൊണ്ടായിരിക്കണം ‘കമാ’ന്ന് ഒരക്ഷരം മിണ്ടാതെ രാജിക്കത്ത് വാങ്ങി കീശയിലിട്ടത്.