ബി.ജെ.പിയിൽ സജീവാംഗത്വം ലഭിക്കാൻ സേവനപ്രവർത്തനം നിർബന്ധമാക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.എസ്.ശ്രീധരൻപിളള പറഞ്ഞു. കോൺഗ്രസ്-കമ്മ്യൂണിസ്‌റ്റ് നേതാക്കൾക്ക് ആദ്യകാലത്ത് രാഷ്‌ട്രീയമെന്നത് സമർപ്പണമായിരുന്നെങ്കിൽ ഇന്ന് അത് ആസ്വദിക്കാനുളള ഒന്നായി മാറിയിരിക്കുകയാണ്. ഗ്രൂപ്പു വഴക്കുകൊണ്ട് സി.പി.എമ്മിൽ സംസ്ഥാന സെക്രട്ടറിയേറ്റ് പോലും രൂപീകരിക്കാനാകാതെ വന്നിരിക്കുകയാണ്. ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ.ജി.മാരാർ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു ശ്രീധരൻപിളള.
മറുപുറംഃ ബലേ... ഭേഷ്... ഇതൊക്കെ ഒന്ന് പി.പി.മുകുന്ദനോടും, സി.കെ.പത്‌മനാഭനോടും കൂടി പറഞ്ഞു കൊടുക്കണം. അവലക്ഷണം കെട്ട ഇവന്മാരെ കൊണ്ട് ബി.ജെ.പിയിൽ സ്വസ്ഥമായിരുന്ന് ഭരിക്കാൻപോലും പറ്റുന്നില്ല. പക്ഷെ നമ്മുടെ തമ്മിൽ തല്ല് കോൺഗ്രസിലേയും കമ്യൂണിസ്‌റ്റുപാർട്ടിയിലേയും പോലെ പിളർത്തിയും ഒതുക്കിയുമൊന്നുമല്ല. മറിച്ച് ഒന്നാംക്ലാസിലെ പിളേളരെപ്പോലെ, നീയവിടെയുണ്ടെങ്കിൽ ഞാൻ സ്‌റ്റേജിൽ കയറില്ല. നിന്നോട് ഞാൻ കൂട്ടില്ല.... മിണ്ടില്ല എന്നൊക്കെ പറഞ്ഞാണ്.... ബി.ജെ.പിയിൽ എല്ലാവർക്കും പിളേളരുടെ മനസാ... ഒരുവക ചന്തപ്പിളേളരുടേത്.