സി.പി.ഐയെയും സി.പി.എമ്മിനെയും തമ്മിലടിപ്പിച്ച് കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാനുളള ചിലരുടെ ശ്രമത്തിന്റെ ഭാഗമായാണ് ഐസ്‌ക്രീം കേസ് സംബന്ധിച്ച് ഉയർത്തിയ മീനാക്ഷി തമ്പാൻ-പിണറായി വിജയൻ പ്രശ്‌നത്തിന്റെ കാതലെന്ന് സി.പി.ഐ സെക്രട്ടറി വെളിയം ഭാർഗവൻ പറഞ്ഞു. ഐസ്‌ക്രീം കേസിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയതായ വാർത്ത ശുദ്ധ അസംബന്ധമാണ്. ഇങ്ങിനെ പ്രശ്‌നമുണ്ടെന്നു വരുത്തിത്തീർത്താൽ കുഞ്ഞാലിക്കുട്ടിക്ക് രക്ഷപ്പെടാൻ എളുപ്പമാകും. ഇതിന് സി.പി.ഐ നിന്നുകൊടുക്കില്ലായെന്നും വെളിയം ഭാർഗവൻ പറഞ്ഞു.
മറുപുറംഃ വല്ല്യേട്ടനെ ഇത്രയും പൂജിക്കണമോ വെളിയം സഖാവേ, കൂടെ നില്‌ക്കുന്ന പെണ്ണൊരുത്തിക്ക് നട്ടപിരാന്താണെന്നും, അതിനാൽ വല്ല ഊളമ്പാറയിലോ മറ്റോ കൊണ്ടുപോകൂ എന്നൊക്കെയല്ലേ പിണറായി ഏട്ടൻ പറഞ്ഞത്. പ്രാന്ത് അത്ര വലിയ രോഗമല്ലെന്ന് കരുതിയാകും സി.പി.ഐക്കാർ നിന്നു കൊടുക്കാഞ്ഞത്. സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കുന്ന പണി ഇപ്പോഴും ഉണ്ടല്ലേ...?