സംസ്ഥാനത്ത് ഒരു സാഹചര്യത്തിലും ലോഡ് ഷെഡ്‌ഡിംഗ് ഏർപ്പെടുത്തില്ലെന്ന് വൈദ്യുതി മന്ത്രി എ.കെ.ബാലൻ പറഞ്ഞു. ലോഡ് ഷെഡ്‌ഡിംഗ് വരാൻ പോകുന്നു എന്ന ആശങ്ക ബോധപൂർവ്വം സൃഷ്ടിക്കുകയാണ്. പെരിയാർ ചെളിവെള്ള പ്രശ്‌നത്തിന്റെ പേരിൽ ഒരു ജലവൈദ്യുത പദ്ധതിയുടേയും പ്രവർത്തനം നിർത്തിവയ്‌ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
മറുപുറം ഃ ഇപ്പറഞ്ഞതെല്ലാം ഒടുവിൽ മൊത്തത്തിൽ വിഴുങ്ങേണ്ടി വരരുത്... ഒരു അന്തവും കുന്തവും ചിന്തിക്കാതെ കല്ലാർകുട്ടി തുറന്നുവിട്ട മന്ത്രിയും ഉദ്യോഗസ്ഥരും തന്നെയല്ലേ ഈ വീരവാദമൊക്കെ മുഴക്കുന്നത്. ചെളിവന്നു മൂടി പല പദ്ധതികളിലേയും ജനറേറ്ററുകൾ മിണ്ടാട്ടമില്ലാതെ ഇരിക്കുകയാണെന്നാണ് ചില തലതെറിച്ചവർ പറയുന്നത്. പിന്നെ രാത്രിയും പകലും ഭേദമില്ലാതെ കറണ്ട് വേണ്ടപോലെ കണ്ണടച്ചിരിക്കുന്നുമുണ്ട്. കാറ്റും ഒഴുക്കും പടിഞ്ഞാട്ട്, കാവേരിവള്ളം കിഴക്കോട്ട് എന്ന മട്ടിലാകുമോ കറണ്ടിന്റെയും മന്ത്രിയുടെ പ്രസ്താവനയുടേയും കാര്യം. ഒരപേക്ഷ മാത്രം... ഈ ചൂടുകാലത്ത് ജനത്തിനെ വിയർപ്പിക്കല്ലേ...