കോൺഗ്രസിൽ ഡി.ഐ.സി ലയിക്കുമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ലെന്ന് കെ.കരുണാകരൻ വ്യക്തമാക്കി. കോൺഗ്രസിൽ ഡി.ഐ.സി ലയിക്കില്ലെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കണമെന്ന ആവശ്യം ഡി.ഐ.സി നേതൃയോഗത്തിൽ ഉയർന്നപ്പോഴാണ് കരുണാകരൻ ഇങ്ങനെ പറഞ്ഞത്. തിരഞ്ഞെടുപ്പിനുശേഷം ലയനത്തെക്കുറിച്ച് ചർച്ച ചെയ്യാമെന്നു മാത്രമെ ധാരണാപത്രത്തിൽ ഉളളൂവെന്നും കരുണാകരൻ പറഞ്ഞു.
മറുപുറംഃ- ഏതായാലും വാക്കു കൊടുക്കാതിരുന്നത് നന്നായി. കൊടുത്ത വാക്കെല്ലാം പാലിക്കാതെ ഗിന്നസ് ബുക്കിലേക്ക് കണ്ണും നട്ടിരിക്കുകയാണ് നമ്മുടെ ലീഡർ. ഒടുവിൽ മാളയിൽ മകൾക്ക് ഒരു സീറ്റു കൊടുക്കാമെന്ന് ആരും അറിയാതെ ഒരു വാക്കുകൊടുത്തു. പക്ഷെ പുന്നാരമോൻ കണ്ണുരുട്ടി ഇറങ്ങിപ്പോയപ്പോൾ ആ വാക്ക് പഴയ ചാക്കായി. യു.ഡി.എഫ് എന്ന ശവപ്പറമ്പിലേയ്‌ക്ക് ഇല്ല എന്ന് ഡി.ഐ.സി പിളേളർക്ക് വാക്കുകൊടുത്ത് നാവെടുത്തില്ല അപ്പോഴേയ്‌ക്കും ചർച്ച തുടങ്ങി..... സീറ്റിനായി. ഇങ്ങനെയൊക്കെ വാക്കു കൊടുത്ത് കൊടുത്ത് രണ്ടു വളളത്തിലുമായി നിന്നാൽ ഒടുവിൽ ലീഡറും മകനും കണ്ണാരംപൊത്തിക്കളിയോ പൂത്താംകോലുകളിയോ നടത്തി കാലം കഴിക്കേണ്ടിവരും.