എം.പിയായിരിക്കെ സർക്കാരിന്റെ കീഴിൽ പ്രതിഫലം പറ്റുന്ന മറ്റൊരു പദവി കൈവശം വച്ചു എന്ന പ്രതിപക്ഷ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ലോക്‌സഭാംഗത്വവും ദേശീയ ഉപദേശക സമിതി അധ്യക്ഷപദവിയും രാജിവച്ചു. രണ്ടുവർഷം മുമ്പ് പ്രധാനമന്ത്രിപദം ത്യജിച്ചതും ഏതാണ്ട് ഈ നാടകീയതയോടെ തന്നെയായിരുന്നു. റായ്‌ബേലിയിൽനിന്നും വീണ്ടും ജനവിധി തേടുമെന്ന് സോണിയ പ്രഖ്യാപിച്ചു.
മറുപുറംഃ പാവം പ്രതിപക്ഷം. സോണിയാഗാന്ധി എന്നു പറഞ്ഞാൽ ഏതാണ്ട് റാബ്രീദേവിയോ, ഉമാഭാരതിയോ, ജയലളിതയോ പോലെയാണെന്ന് കരുതിക്കാണും. പക്ഷെ ഇതാള് വേറെയാണ്. പണ്ട് പുല്ലുപോലെയല്ലേ പ്രധാനമന്ത്രിപദം വേണ്ടെന്ന് വച്ചത്....അതോടെ സോണിയായുടെ റാങ്ക് ഇരട്ടിയായി. ദേ ഇപ്പോൾ എം.പി.സ്ഥാനവും. ഇതുപോലൊരു മഹിളാരത്നം ഇന്ത്യയിൽ ജനിച്ചിട്ടുണ്ടാവില്ല. സോണിയ ഇപ്പണി പഠിച്ചത് അങ്ങ് ഇറ്റലിയിൽ നിന്നാണ്. രാജീവ് ഗാന്ധിയുടെ ഹൃദയം വളയ്‌ക്കാൻ കഴിഞ്ഞ സോണിയയ്‌ക്ക് ഇന്ത്യയുടെ മനസ്സും വളയ്‌ക്കാൻ അത്ര പ്രയാസമില്ല. അതിന് ബാബ്‌റി മസ്‌ജിദ് പൊളിക്കുകയും ഗുജറാത്തിൽ കലാപമുണ്ടാക്കുകയും വേണ്ട... തലയിലിത്തിരി മുള മതി. കൃത്യസമയത്ത് തന്നെ ഉണ്ട വിഴുങ്ങാനും തുപ്പാനും പഠിക്കണം. മുന്നോട്ടു കുറെ പോകുവാൻ പിറകോട്ടൊന്ന് ആഞ്ഞേ പറ്റൂ പ്രതിപക്ഷമേ.