പൂജ നടത്താൻ അറിയാത്ത തന്ത്രിമാരെ പുറത്താക്കി പുണ്യാഹം തളിക്കുകയാണ് വേണ്ടതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കൊട്ടിയത്ത് വാർത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. ചാതുർവർണ്യ വ്യവസ്ഥിതിയുടെ ദുഷിപ്പുകളായ ഇത്തരം തന്ത്രിമാരെ ചുമന്നുകൊണ്ടു നടക്കുവാൻ ഇപ്പോഴും ആളുണ്ടാകും. പക്ഷെ കാലത്തിന് അനുസൃതമായ മാറ്റം വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മറുപുറം ഃ ആഹാ... എത്ര ഗംഭീരമായ അഭിപ്രായം... കേട്ടിട്ട് കോരിത്തരിക്കുന്നു... ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നു പറഞ്ഞ് ജാതിക്കെതിരെ ജീവിതം തന്നെ സമർപ്പിച്ച ഗുരുദേവൻ സംഘടിപ്പിച്ച സംഘടനയുടെ സെക്രട്ടറി സ്ഥാനത്തിരുന്ന് ജാതി പറയണം എന്നു പറയുന്നയാളെ പുണ്യാഹം തളിച്ച് ഒഴിവാക്കാനാകുമോ... ആ പുണ്യാഹം ചീത്തയാകുമെന്നല്ലാതെ മറ്റെന്തുണ്ടാകാൻ. ഇക്കാലത്ത് ഈഴവനെയല്ലാതെ മറ്റൊരുത്തനേയും ഏതെങ്കിലും ശാഖയിൽ യോഗാംഗം ആക്കിയ ചരിത്രമുണ്ടോ? നടേശൻ മുതലാളി പറഞ്ഞത് കാര്യം തന്നെ; പറയുമ്പോൾ രണ്ടു കാലിലും മന്തുണ്ടെന്ന് പറയുന്നയാൾ ഓർത്താൽ അത്രയും ആശ്വാസം.