വിമാനത്തിൽ സഹയാത്രികയെ അപമാനിച്ചുവെന്ന ആരോപണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടായിരുന്നുവെന്നാണ് ഐ.ജി. ബി. സന്ധ്യ അന്വേഷണറിപ്പോർട്ടിൽ പറയുന്നതെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. തന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്നവരാണ് ഗൂഢാലോചനയ്‌ക്കു പിന്നിലെന്നും ജോസഫ് പറഞ്ഞു. റിപ്പോർട്ടിന്റെ 90 ശതമാനവും തനിക്ക് അനുകൂലമാണ്. അഞ്ചു തവണ മന്ത്രിയായപ്പോൾ 35 കേസുകൾ ഉണ്ടായി. എല്ലാം കോടതി തള്ളി. കോടതിയിൽ നിന്നും തനിക്ക് പൂച്ചെണ്ടുകൾ കിട്ടിയിട്ടുണ്ട്. എത്രയോ വനിതകളുമായി താൻ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു വനിത പി.ജെ. ജോസഫിന്റെ ഓഫീസിൽ തന്നെ ജോലി നൽകണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിച്ചു. അത്രയും സുരക്ഷിതമാണ് തന്റെ ഓഫീസെന്നും പി.ജെ. ജോസഫ് പറഞ്ഞു.
മറുപുറം ഃ “പരിശുദ്ധൻ... പരിശുദ്ധൻ... പരമഭക്തൻ” എന്ന ഗാനശകലം കൂടിചേർത്താൽ ഉഗ്രനായി. ഏതായാലും തമിഴ്‌നാട് പോലീസിന്റെ അന്വേഷണം കഴിഞ്ഞ് അവിടത്തെ കോടതി പറയട്ടെ കാര്യങ്ങൾ. കേരളത്തിലെ കാര്യം പറയാതിരിക്കുകയാകും ഭേദം. മാസം കുറെയായില്ലേ ഈ റിപ്പോർട്ട് വെളിച്ചം കാണാൻ കൊതിച്ചത്. സ്പർശനത്തിന്റെ ആഴവും വ്യാപ്തിയും അളക്കാനുള്ള യന്ത്രം കണ്ടുപിടിച്ചിരുന്നെങ്കിൽ എത്ര എളുപ്പമായേനെ.
എല്ലാം കഴിഞ്ഞ് ഒടുക്കം പറഞ്ഞത് കലക്കി. ഏത് ഉദ്യോഗസ്ഥയാണാവോ തനിക്ക് പി.ജെ. ജോസഫിന്റെ കീഴിൽ മാത്രം ജോലി മതിയെന്ന് മുഖ്യനോട് കേണപേക്ഷിച്ചത്. ഇതിനർത്ഥം ബാക്കി എല്ലാ മന്ത്രി പ്രമുഖരും സ്പർശനസുഖികളാണെന്നല്ലേ... ദേ... പിന്നെയും ഒരു വടി കൊടുക്കുന്നുണ്ട് തല്ലുവാങ്ങാൻ. മുഖ്യനെ കണ്ട് കേണപേക്ഷിച്ച ഉദ്യോഗസ്ഥയുടെ പടം ഫ്രെയിമിട്ട് സൂക്ഷിച്ചോളൂ എന്നെങ്കിലും ആവശ്യം വരും...