രവീന്ദ്രൻ പട്ടയങ്ങളുടെ കാര്യത്തിൽ പ്രതിപക്ഷനേതാവ് ഉമ്മൻചാണ്ടിയുടെ ചോദ്യങ്ങൾക്കു മുമ്പിൽ നിയമസഭയിൽ റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന് ഉത്തരംമുട്ടി. എന്നാൽ ഈ സമയത്തൊന്നും സി.പി.ഐ മന്ത്രിയെ രക്ഷിക്കാൻ സി.പി.എം അംഗങ്ങൾ ആരും തയ്യാറായിട്ടില്ല. സി.പി.ഐയെ ഒറ്റപ്പെടുത്തി സി.പി.എം സഭയിൽ നിശബ്ദത പാലിച്ചത് ഭരണപക്ഷത്തെ ഭിന്നത വെളിവാക്കി.
മറുപുറം ഃ പ്രിയ സി.പി.ഐ സഖാക്കളേ, നിങ്ങൾ എത്ര തട്ടുകൊണ്ടാലും നന്നാവില്ല. ഒരു ആപ്പീസിന്റെ കാര്യം പറഞ്ഞ് മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞപ്പോൾ പിണറായി തങ്ങളെ മൊത്തത്തോടെ വഹിക്കും എന്നായിരുന്നു പാവത്തുങ്ങളുടെ ധാരണ. പക്ഷെ കാര്യം കഴിഞ്ഞപ്പോൾ കാലൻ കയറും ഊരി തടിതപ്പി എന്നതുപോലെയായി കാര്യങ്ങൾ. സി.പി.എമ്മുകാർ കാക്കകളെപ്പോലെയാ... പരസ്പരം കൊത്തി ചാകുമെങ്കിലും പുറത്തൂന്നൊരു കുയിലമ്മ മുട്ടയിടാൻ വന്നാൽ സകലയെണ്ണവും ചേർന്ന് കുയിലമ്മയെ നാടുകടത്തും. അയൽക്കാരന്റെ കമ്പളി കണ്ട് ഇവിടെ പനിച്ചിട്ട് കാര്യമില്ലല്ലോ. നമുക്ക് ആവശ്യമില്ലാത്ത സഹായം ചെയ്താൽ ഭസ്മാസുരൻ വരം കൊടുത്തതുപോലെയാകുമെന്ന് സി.പി.എമ്മുകാർക്കും അറിയാം...