വി.എസ് അച്യുതാനന്ദന് നിയമസഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് എ.കെ.ജി സെന്ററിനു മുന്നിൽ പാർട്ടി പ്രവർത്തകർ നടത്തിയ പ്രകടനം സി.പി.എമ്മിന് മാനക്കേടായെന്ന് സംസ്ഥാനകമ്മിറ്റി വിലയിരുത്തി. പാർട്ടിക്ക് വൻതോതിൽ അവമതിയുണ്ടാക്കിയ ഈ അനുഭവം കമ്മ്യൂണിസ്‌റ്റ് പാർട്ടിക്ക് നിരക്കാത്തതാണ്. അച്ചടക്കം ലംഘിച്ച രണ്ടുപേരെ തരംതാഴ്‌ത്താനും ചിലരെ പരസ്യമായി ശാസിക്കാനും സംസ്ഥാനക്കമ്മിറ്റി തീരുമാനമെടുത്തു.
മറുപുറം ഃ
അല്ലേലും എന്തൊരു പോക്രിത്തരമാണീ വിദ്വാന്മാർ കാട്ടിക്കൂട്ടിയത്. അതും എ.കെ.ജി സെന്ററിന്റെ മുന്നിൽ. എങ്കിലും ഒരു സംശയം. വി.എസ് മത്സരിക്കേണ്ട എന്നു തീരുമാനിച്ചവർ തന്നെ അത് തിരുത്തിയതെന്തിനാ...? ഈ പ്രകടനം കണ്ടിട്ടാണോ... അതോ പണി പാളുമെന്ന് മനസിലാക്കിയിട്ടോ... ഏതായാലും പ്രകടനംകൊണ്ട് മാനക്കേടുണ്ടായാലും സീറ്റു നൂറെണ്ണം കിട്ടിയില്ലേ...? ആ മാനക്കേട് ആ സീറ്റുകൾ തീർത്തുകൊള്ളും.
എന്ത് വേഷംകെട്ടും വെട്ടിനിരത്തലും ആകാം... അത് പാർട്ടിക്കകത്തു മാത്രം... നാലാളെ കാട്ടി തരികിട ഒപ്പിച്ചാൽ വിവരമറിയും എന്നതാണ് ഗുണപാഠം. അതായത് തലയിൽ തുണിയിട്ട് ഷാപ്പിൽ കയറുന്നവരുടെ സ്വഭാവം കാണിച്ചാൽ മതി. അതാണ് അതിന്റെ ഒരു രീതി...