നായനാർ മന്ത്രിസഭയിൽ നിന്നും തന്നെ പുറത്താക്കിയതിൽ പ്രധാന പങ്കുവഹിച്ചത് സി.പി.ഐ ആണെന്നും വനം മാഫിയയുമായി പണ്ടേ സി.പി.ഐക്ക് ബന്ധമുണ്ടെന്നും മുൻമന്ത്രിയും ജനതാദൾ (എം) സംസ്ഥാന പ്രസിഡന്റുമായ ഡോ. എ. നീലലോഹിതദാസൻ നാടാർ പത്രസമ്മേളനത്തിൽ ആരോപിച്ചു. അന്നത്തെ നിയമമന്ത്രി ഇ. ചന്ദ്രശേഖരൻ നായരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി നായനാരുടെ ഓഫീസിൽ വച്ചാണ് തനിക്കെതിരെ പരാതി തയ്യാറാക്കിയത്. കള്ളസാക്ഷി പറയാൻ വനം മാഫിയ നിയമവകുപ്പ് സെക്രട്ടറിയായ പ്രകൃതി ശ്രീവാസ്തവയെ നിയോഗിക്കുകയായിരുന്നുവെന്നും നീലൻ പറഞ്ഞു.
മറുപുറം ഃ
പേരിൽ തന്നെ ഒരു നീലനിറമുള്ള നേതാവേ, എല്ലാം സമ്മതിച്ചിരിക്കുന്നു. വനം മാഫിയ തന്നെയാണ് താങ്കൾ ആളു പിശകാണെന്ന് വരുത്തിത്തീർത്ത് പ്രകൃതി ശ്രീവാസ്തവയെക്കൊണ്ട് കള്ളസാക്ഷി പറയിപ്പിച്ചത്. അത് സി.പി.ഐയും മുഖ്യമന്ത്രിയുടെ ഓഫീസും ചേർന്നുതന്നെ. പക്ഷെ വിഷയം ഒന്നിൽ ഒതുങ്ങുന്നില്ലല്ലോ. കേസുകൾ വേറെയും കിടക്കുകയല്ലേ... ഇലക്ഷൻ കമ്മീഷനിൽ ജോലിയുണ്ടായിരുന്ന ഒരു ഐ.എ.എസുകാരിയെ ആരുടെ തലയിൽ കെട്ടിവയ്‌ക്കും...? ഒന്നു വെയിലടിച്ചപ്പം തലപൊക്കി നോക്കുകയാണല്ലേ... വെറുതെ എന്തിന് മൂടിവച്ച ചീഞ്ഞ സാധനങ്ങൾ തുറന്നുവയ്‌ക്കുന്നു. അതവിടെ മൂടിതന്നെ കിടന്നോട്ടെ. അതൊന്നും ദ്രവിച്ചു മണ്ണടിയാനുള്ള സമയമായിട്ടില്ല.