മൂന്നാറിൽ സി.പി.ഐ. ഓഫീസ് ധൃതിപിടിച്ച് പൊളിച്ചതിലും രവീന്ദ്രൻ പട്ടയങ്ങൾ എല്ലാം കള്ളപ്പട്ടയങ്ങളാണെന്ന് വിലയിരുത്തിയതിലും ദൗത്യസംഘത്തിന് തെറ്റുപറ്റിയതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പ്രസ്താവിച്ചു. ഇത്തരം പിശകുകൾ ആവർത്തിക്കാതിരിക്കാൻ ദൗത്യസംഘം സ്പെഷൽ ഓഫീസർ കെ. സുരേഷ്‌കുമാറിന് താക്കീതിന്റെ സ്വഭാവമുള്ള മുന്നറിയിപ്പ് നൽകിയതായും വി.എസ് തന്റെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ രണ്ടു മാസത്തിനകം ദൗത്യം പൂർത്തിയാക്കാൻ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുപുറം ഃ
എലികളെ പിടിക്കാനിറങ്ങിയ കോട്ടിട്ട പൂച്ചയും മീശയുള്ളതും ഇല്ലാത്തതുമായ പൂച്ചകളും ചേർന്ന് ഇടുവിൽ ഇല്ലം ചുട്ടതുപോലെയാക്കിയോ കാര്യങ്ങൾ. പൂച്ചയെ പിടിക്കുന്ന പുലികളായി വെളിയവും കൂട്ടരും ഇറങ്ങിയപ്പോൾ വി.എസ് കരടിയെകണ്ട് ചത്തതുപോലെ കിടന്ന മാതേവന്റെ സ്വഭാവം കാണിച്ചു. ഇതൊക്കെ കണ്ട് ജെ.സി.ബിയും ഉപേക്ഷിച്ച് നാടുവിടല്ലേ സുരേഷ്‌കുമാറേ... ഒന്നു തെന്നിക്കളിച്ചെങ്കിലും മുഖ്യൻ ആവശ്യം വരുമ്പോൾ ചെറിയൊരു പുലിയാകുമെന്ന് പ്രതീക്ഷിക്കാം.... പ്രതീക്ഷിക്കാനേ ഇപ്പോൾ നിർവ്വാഹമുള്ളൂ...