മൂന്നാർ ഉപസമിതി റിപ്പോർട്ടിന്മേൽ ഇടതു മുന്നണി യോഗം നടത്തേണ്ടിയിരുന്ന ചർച്ച മുഖ്യമന്ത്രി പങ്കെടുക്കാത്തതു കാരണം നടത്തിയില്ല. യോഗത്തിൽ പങ്കെടുക്കാതെ വി.എസ് മൂന്നാറിലേക്ക് പോയത് ഏറെ ദുരൂഹതയ്‌ക്കിടയാക്കി. ഇടുക്കി ജില്ലയിലെ പ്രകൃതിക്ഷോഭ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുക എന്ന പേരിലാണ് മൂന്നാറിലെ ഒഴിപ്പിക്കൽ ദൗത്യത്തിന്റെ നേതൃത്വം മുഖ്യൻ ഏറ്റെടുത്തിരിക്കുന്നത്. ടാറ്റാ കൈയ്യേറിയ 1280 ഏക്കർ ഭൂമിയാണ് വി.എസിന്റെ നേതൃത്വത്തിൽ ഒറ്റദിവസം കൊണ്ട് ഏറ്റെടുത്തത്.
മറുപുറം ഃ ഉപസമിതി റിപ്പോർട്ടും ചർച്ചയുമൊക്കെയായി സകല കൈയേറ്റ ഭൂമിയും ഒഴിപ്പിക്കുന്നതിന് കോടതിയിൽ നിന്നും സ്‌റ്റേ വരുത്തിയവരാണല്ലോ ഈ ചർച്ചക്കാരിൽ പലരും. റവന്യൂ വകുപ്പും വനം വകുപ്പുമെല്ലാം മൂന്നാറിൽ ചെന്ന് അരിയാസുണ്ട കളിക്കുന്നതുപോലെയല്ലേ ഭൂമി കൈയ്യേറ്റം ഒഴിപ്പിച്ചത്. കളിയിൽ തോറ്റ് കൈയുടെ കണ്ണയ്‌ക്ക് അരിയാസുണ്ടകൊണ്ട് അടിയും കിട്ടിയിട്ട് എന്ത് ഉപസമിതി റിപ്പോർട്ട് ചർച്ച. മഴക്കോട്ടും കമ്പിളി തൊപ്പിയും വച്ച് ഈ പ്രായത്തിലും കാരണവര് കാണിക്കുന്ന ഉശിരിന്റെ അഞ്ചു ശതമാനമെങ്കിലും കാട്ടിയാൽ മതിയായിരുന്നു ഞരമ്പുകളിൽ യുവരക്തം പാഞ്ഞൊഴുകുന്ന ചർച്ചക്കാർ.