അനാശാസ്യപ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിക്കപ്പെട്ട ശബരിമല തന്ത്രി കണ്‌ഠരര് മോഹനരെ ദേവസ്വം ബോർഡ് ധൃതിപിടിച്ച് നീക്കിയത് ശരിയായില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ അഭിപ്രായപ്പെട്ടു. തന്ത്രിയെപ്പറ്റിയുളള വിവാദം ആഘോഷമാക്കേണ്ടതില്ലെന്നും, തന്ത്രി സംഭവവുമായി ബന്ധപ്പെട്ട് തന്നെ വിവാദത്തിലേക്ക് വലിച്ചിഴയ്‌ക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും വെളളാപ്പളളി പറഞ്ഞു. എന്നാൽ താൻ ഇതുവരെ ശബരിമലതന്ത്രിയെ നേരിൽ കണ്ടിട്ടില്ലായെന്നും വെളളാപ്പളളി കൂട്ടിച്ചേർത്തു.
മറുപുറംഃ എന്താണ് നടേശൻ മുതലാളി ശബ്‌ദത്തിനൊരു വ്യത്യാസം. വിക്‌സ്‌ആക്‌ഷൻ ഒരെണ്ണം കഴിക്കേണ്ടിവരുമോ? ഈ സംഭവം അറിഞ്ഞ ഉടനെ തന്ത്രിയെ ശബരിമലയിൽ നിന്നും കെട്ടുകെട്ടിക്കണമെന്ന് പറഞ്ഞ് വാളെടുത്ത ആളാണല്ലോ അങ്ങ്. എന്തേ, പെട്ടെന്നിങ്ങനെ തിന്തക്കം ചാടിയത്. കേസന്വേഷണം പുരോഗമിക്കുമ്പോൾ വാദി പ്രതിയാകുന്ന ഗതിയിലേക്കാണ് പോക്ക്. ഒടുവിൽ കിട്ടിയ വാർത്തയനുസരിച്ച് ‘ശോഭ’വഴിയാണ് ഗുണ്ടാ ഓപ്പറേഷൻ നടന്നതെന്നും, ഗുണ്ടകൾക്ക് ഒരുപാട് വൻ കണക്ഷൻ ഉണ്ടെന്നുമാണ് അറിയുന്നത്. അറിയാതെ മുതലാളി ആ വഴിയെങ്ങാനും പോയിട്ടുണ്ടോ?... കലികാലമാണേ...