സ്ര്തീകൾക്ക് ഇന്നു മുതൽ ചുരിദാർ ധരിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ദേവസ്വം ഭരണസമിതി അംഗീകാരം നൽകി. മുഴുവൻ വിശ്വാസികളെയും പ്രവേശിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഭരണസമിതി ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. ചുരിദാറിന്റെ കാര്യം മാത്രമാണ് ദേവസ്വം സമിതി ഇപ്പോൾ പരിഗണിച്ചിരിക്കുന്നത്. പാന്റ്, ബർമൂഡ, ലുങ്കിമുണ്ട്, ബനിയൻ ഷർട്ട് എന്നിവയ്‌ക്ക് പ്രവേശനാനുമതി നൽകുകയില്ല.
മറുപുറം ഃ പെണ്ണുങ്ങൾ ധരിക്കുന്ന ചുരിദാറിന്റെ കീഴ്‌ഭാഗം ഏതാണ്ടൊരു പാന്റുതന്നെയാണല്ലോ... എങ്കിൽപിന്നെ ആൺപ്രജകളും ആ സാധനം ധരിച്ചാൽ എന്താ കേട്? ഒരു പന്തലിൽ രണ്ടുപന്തി ശരിയാണോ ദേവസ്വക്കാരേ... ചേല കട്ട കണ്ണന് ഇനി ചേലയുടുത്ത ഭക്തകളെ കാണാൻ പറ്റില്ലെന്ന വിരോധാഭാസം സ്ര്തീകളുടെ കാര്യത്തിൽ ഉയരാമെങ്കിലും കണ്ണൻ ആണുങ്ങളുടെ മുണ്ടു കട്ടത് ഒരിടത്തും പറഞ്ഞിട്ടില്ല. അവരും ധരിക്കട്ടെ പാന്റ്... ആണുങ്ങൾ പാന്റിട്ടു കയറിയാലും പാന്റൂരി കയറിയാലും കള്ളക്കണ്ണൻ അതൊന്നും കാര്യമാക്കില്ല... തന്ത്രിമാരും ഭരണസമിതിക്കാരും അത് കാര്യമായെടുക്കാതിരുന്നാൽ മതി.