ആശയപരമായും സംഘടനാപരമായും മരിച്ചവരെ കുഴിച്ചിടണമെന്ന് സി.പി.എം കേന്ദ്രക്കമ്മറ്റി അംഗം എം.എ.ബേബി അഭിപ്രായപ്പെട്ടു. ഇവർക്ക് തെറ്റുതിരുത്തുവാനുളള അവസരം നല്‌കും. എണ്ണയും കുഴമ്പുമിട്ട് നല്ല ചവുട്ടിത്തിരുമ്മൽ നടത്തി ഇത്തരം സഖാക്കളെ സംസ്‌കരിച്ചെടുക്കുകയാണ് പുരോഗമന കലാസാഹിത്യപ്രസ്ഥാനങ്ങളുടെ ശ്രമം. അത് നടന്നില്ലെങ്കിൽ സംഘടന അവരെ സംസ്‌കരിക്കും. അർത്ഥശൂന്യമായ ആശയപ്പോരിലാണ് ഇവരിൽ പലരും ഇടപെടുന്നത്. ഇവർ സാംസ്‌കാരിക സമരമുന്നണിയെ ദുർബലപ്പെടുത്തി ഫലത്തിൽ വിധ്വംസക പ്രവർത്തനമാണ് നടത്തുന്നത്. സി.ഐ.ടി.യു ദേശീയ ജനറൽ കൗൺസിലിന്റെ ഭാഗമായി നടത്തിയ “വിദ്യാഭ്യാസ-സാംസ്‌കാരികമേഖലയും പുത്തൻവെല്ലുവിളികളും” എന്ന സെമിനാർ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു എം.എ.ബേബി.
മറുപുറംഃ ‘മാനവീയം’ പരിപാടിക്ക് വിശ്വമോഹൻഭട്ടിന്റെ രുദ്രവീണയും ശിവകുമാർ ശർമ്മയുടെ സന്തൂർ കച്ചേരിയും ഉണ്ടെങ്കിൽ വിപ്ലവം ഉടൻ വരുമെന്ന് വിശ്വസിക്കുന്ന എം.എ.ബേബിക്ക് എണ്ണയും കുഴമ്പുമിട്ട് ചവിട്ടുത്തിരുമ്മൽ എവിടെന്നു കിട്ടി? കാലം മാറുന്നതിനനുസരിച്ച് കോലം മാറുമ്പോൾ തെരുവുനാടകത്തിനുപകരം നമുക്ക് സിനിമാറ്റിക് ഡാൻസാകാം. വിപ്ലവം ഏതുവഴി വരുമെന്ന് പറയാനാകില്ലല്ലോ. ചിലപ്പോൾ തോക്കിൻ കുഴലിലൂടെയും ചിലപ്പോൾ സൂര്യാകൃഷ്‌ണമൂർത്തിയുടെ പരിപാടിയിലൂടെയും വരാം... ഒടുവിൽ ഈ സംഘടനയെത്തന്നെ ചവുട്ടിത്തിരുമ്മേണ്ട അവസ്ഥ വരാതിരുന്നാൽ മതി.