ന്യൂനപക്ഷ വിവാദപ്രശ്‌നത്തിൽ മുരളീധരന്റെ നിലപാട് സ്വാതന്ത്രസമരകാലഘട്ടത്തിൽ മഹാത്മാഗാന്ധി സ്വീകരിച്ച നിലപാടിനു സമമാണെന്ന് കരുണാകരൻ. കെ.പി.സി.സി പ്രസിഡന്റ് കോൺഗ്രസ്സിന്റെ പ്രഖ്യാപിതനയം പറയുമ്പോൾ അതിനെ ഗ്രൂപ്പ് വിരോധം എന്നാക്ഷേപിക്കുന്നത് ശരിയല്ല. പ്രഖ്യാപിതനയം നടപ്പാക്കാൻ ഗാന്ധിജിക്ക് നിരാഹാരസമരം നടത്തേണ്ടിവന്നു. അതുപോലെയാണ് മുരളീധരൻ. പ്രഖ്യാപിതനയത്തിനുവേണ്ടി ഏതു സ്ഥാനവും ത്യജിക്കാൻ മുരളീധരൻ തയ്യാറായി. കരുണാകരൻ പറഞ്ഞു.
മറുപുറംഃ - അങ്ങിനെ തറപ്പിച്ചു പറയല്ലേ ലീഡറേ, ആന്റണി എപ്പോഴാണ് ഹോഡ്‌സേ ആകുന്നതെന്നു പറയാൻ പറ്റില്ല. രാഷ്‌ട്രപിതാവും കെ.പി.സി.സി പ്രസിഡന്റും തമ്മിൽ സ്ഥാനത്തിന് കുറച്ചു വ്യത്യാസമുണ്ട്. അത്യാവശ്യം ഒരു മുഖ്യമന്ത്രിയ്‌ക്കുളള സ്‌കോപ്പുളള പയ്യനാ മുരളി. വെറുതെ നേരത്തെതന്നെ എന്തിനു വെടിയേറ്റു മരിക്കണം. കുറച്ചുനാൾ കഴിഞ്ഞിട്ടുപോരെ ഗാന്ധിജി കളിയൊക്കെ.....
കരുണാകരന്റെ ഈ പ്രസ്താവനയ്‌ക്കുശേഷം മഴ കൂടിയെന്ന് റിപ്പോർട്ട്... ഗാന്ധിജി സ്വർഗ്ഗത്തിരുന്ന് കരയുന്നുണ്ടാകും.