നാലുപത്രങ്ങളും ചില കൂലി എഴുത്തുകാരും വിചാരിച്ചാൽ തകരുന്ന പാർട്ടിയല്ല സി.പി.ഐ എന്ന് പാർട്ടി അസിസ്‌റ്റന്റ് സെക്രട്ടറി കെ.ഇ ഇസ്മയിൽ പറഞ്ഞു. പാർട്ടിയെ ആക്ഷേപിക്കാൻ ആദരണീയനായ നേതാവ് പി.കെ. വാസുദേവൻ നായരുടെ പേരുപോലും തെരുവിലേയ്‌ക്ക് വഴിച്ചിഴയ്‌ക്കുകയാണ്. ഇതിനു പിറകിൽ കളിക്കുന്നത് ആരാണെന്ന് അറിയാമെന്നും, മൂല്യങ്ങൾ പാലിക്കുന്ന പാർട്ടിയായതിനാൽ അവർക്കെതിരെ നിലവിട്ട് പ്രതികരിക്കുന്നില്ലെന്നും ഇസ്മയിൽ പറഞ്ഞു.
മറുപുറം ഃ നാലു പത്രങ്ങളും കൂലിയെഴുത്തുകാരും വിചാരിച്ചാൽ ഈ പ്രസ്ഥാനത്തെ തകർക്കാനാവില്ല. അതിനുശേഷിയുള്ള ചിലർ പാർട്ടിയിൽ തന്നെയുണ്ട്. പത്രപ്പിരിവിൽ നിന്ന് പത്തുകോടി കിട്ടിയപ്പോൾ ചാനലു തുടങ്ങാം എന്ന് വീരവാദം മുഴക്കുന്നവരൊക്കെ അക്കൂട്ടത്തിൽപെടും. ചാനലുകളിലൂടെയാണല്ലോ ഇപ്പോൾ വിപ്ലവം വരുന്നത്. കൂലിയെഴുത്തുകാരെ, നിങ്ങൾ എഴുതിയെഴുതി മഷിയും കൈയ്യിന്റെ മസിലും കളയേണ്ടതില്ല. പികെ.വിയുടെ പേരിൽ കള്ളപ്പട്ടയം എഴുതിയവർ ജീവിച്ചിരിക്കുമ്പോൾ എന്തിനൊരു അങ്കം - ഉച്ചിയിൽ കൈവച്ചനുഗഹിച്ചവർ തന്നെ ഉദകക്രിയ ചെയ്യുന്ന കാലമാണിത്...