പത്മശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് സുകുമാർ അഴീക്കോട് പ്രസ്‌താവിച്ചു. ഇത്തരം പുരസ്‌കാരങ്ങൾ ഭരണഘടനയുടെ അന്തഃസത്തയ്‌ക്ക് വിരുദ്ധമാണെന്നും, എല്ലാ പൗരന്മാരേയും ഒരുപോലെ കണക്കാക്കണമെന്നുമാണ് ഭരണഘടന പറയുന്നത്. പല തട്ടുകളിലുള്ള പുരസ്‌കാരങ്ങൾ നൽകുക വഴി സർക്കാർ ജനങ്ങൾക്കിടയിൽ വിവേചനം സൃഷ്ടിക്കുകയാണെന്നും അഴീക്കോട് പറഞ്ഞു.
മറുപുറം ഃ ഭരണഘടനയിലെ വിവേചനത്തെപ്പറ്റി പറയാൻ മാഷിന് നൂറ് നാവാണ്. എല്ലാ പുരസ്‌കാരങ്ങളും ഏതാണ്ട് വിവേചനത്തിന്റെ കാര്യത്തിൽ ഒരേപോലെയാണ് മാഷേ...നാട്ടിലെ സകല പുരസ്‌കാരങ്ങളും ഏറ്റുവാങ്ങുകയും സർക്കാർ തരുന്നതിനോട് പുറംതിരിഞ്ഞു നിൽക്കുകയും ചെയ്യുന്നത് അത്ര കേമമാണെന്നു തോന്നുന്നില്ല. ഇതൊക്കെ വലിയ ബഹുമാനമായി കരുതുന്ന പാവം മറ്റു പത്മശ്രീകൾക്ക് നേരെയുള്ള ഒരുതരം മറ്റേ പരിപാടിയല്ലേ ഇതെന്ന് ഒരു തോന്നൽ. എല്ലാവരും കിഴക്കോട്ടോടുമ്പോൾ ഞാൻ പടിഞ്ഞാട്ട് ഓടും, എല്ലാവരും ചായ കുടിക്കുമ്പം എനിക്ക് കാപ്പി മതിയെന്നു പറയും...ഇത്യാദി രീതിയിലുള്ള ഒരു ഇടപാടല്ലേ ഇതെന്നു സംശയം. വിവേചനങ്ങളുടെ ഉത്സവം നടത്തുന്ന പല സംഘടനകളിൽ നിന്നും പുരസ്‌കാരം നിറമനസോടെ സ്വീകരിക്കുന്നയാൾ സർക്കാർ പുരസ്‌കാരത്തെ കാലുകൊണ്ടു തട്ടുന്നത് എന്തോ കണ്ടിട്ടുതന്നെയാണ്. വിവാദമുണ്ടാക്കി പത്രത്തിൽ പടംവരുത്തുന്നയാളല്ല അഴീക്കോട് മാഷ് എന്നാണ് സാമാന്യജനത്തിന്റെ വിശ്വാസം.