കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് വി.കെ.ബലിയെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ രഹസ്യമായി രണ്ടുതവണ സന്ദർശിച്ചത് വിവാദമാകുന്നു. അഡ്വക്കറ്റ് ജനറലിനെ ഒഴിവാക്കി വിശ്വസ്തനായ ഒരു അഭിഭാഷകനുമൊത്തായിരുന്നു വി.എസ്.ചീഫ് ജസ്‌റ്റിസിനെ കണ്ടത്. മുഖ്യമന്ത്രി ചീഫ് ജസ്‌റ്റിസിനെ സന്ദർശിക്കുമ്പോൾ അഡ്വക്കറ്റ് ജനറൽ കൂടെ ഉണ്ടാകണമെന്നാണ് കീഴ്‌വഴക്കം. സ്വാശ്രയക്കേസിൽ സർക്കാരിനെതിരെ വിധിപറഞ്ഞ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ അദ്ധ്യക്ഷനായിരുന്നു ജസ്‌റ്റിസ് ബാലി. ഇതിനുശേഷം ജസ്‌റ്റിസ് ബാലിയെ അനുകൂലിച്ചുകൊണ്ട് വി.എസ്. രാഷ്‌ട്രപതിയ്‌ക്കും സുപ്രീം കോടതി മുൻ ചീഫ് ജസ്‌റ്റിസിനും കത്തുകളും അയച്ചിരുന്നു. ലാവ്‌ലിൻ കേസിൽ വിധിപറയും മുമ്പാണ് വി.എസ്. ചീഫ് ജസ്‌റ്റിസിനെ കണ്ടതെന്നതും വിവാദത്തിന് ആക്കം കൂട്ടും.
മറുപുറം ഃ പിണറായി മുരിങ്ങൂര് പോയി അച്ചൻമാരെ കൈയിലെടുത്തതുപോലെയാകുമോ വി.എസ്സേ നമ്മുടെ ബാലി സന്ദർശനം. ഏതായാലും നമ്മുടെ പാർട്ടി നേതാക്കൻമാരുടെ സന്ദർശനമൊക്കെ കെങ്കേമമാകുന്നുണ്ട്. എസ്.എഫ്.ഐ.പിള്ളേർ ബാലിക്കെതിരെ വാളെടുക്കുമ്പോൾ മുഖ്യൻ ബാലിയുമൊത്ത് അരിയാസുണ്ട കളിക്കുന്നു. നല്ല തമാശ തന്നെ. പ്രായമേറിയതിന്റെ ഉച്ചക്കിറുക്കാണോ അതോ ചിലർക്ക് പാര പണിയാനുള്ള ഉച്ചിയിലെ ബുദ്ധിയാണോ എന്ന് മാത്രം ഇനി അറിഞ്ഞാൽ മതി. ങാ, വേറെ വഴിയേ പോകുന്ന പട്ടിയോട് വന്നു കടിച്ചോളാൻ പറഞ്ഞതുപോലെയായി കാര്യങ്ങൾ.