എല്ലാം തുറന്നു പറയുവാനുളള ഭാഗ്യം ലഭിച്ച കേരളത്തിലെ ഏക മുഖ്യമന്ത്രിയും രാഷ്‌ട്രീയക്കാരനും ഇ.കെ.നായനാരാണെന്ന് മുൻമുഖ്യമന്ത്രി എ.കെ.ആന്റണി അഭിപ്രായപ്പെട്ടു. അദ്ദേഹം എന്തു പറഞ്ഞാലും ആർക്കും ഒരു പരിഭവവും ഉണ്ടാകില്ല. ഈ അടുത്ത കാലത്ത് എന്തോ തുറന്നു പറഞ്ഞപ്പോൾ എല്ലാവരും എന്നെ കൊന്നു കൊലവിളിച്ചു. എന്റെ എത്ര കോലങ്ങളാണ് കത്തിച്ചത്. നായനാർക്ക് ഈ ഗതികേട് ഉണ്ടായില്ല. പിറകിൽ ശക്തമായൊരു രാഷ്‌ട്രീയപ്രസ്ഥാനം ഉണ്ടായതുകൊണ്ടല്ല, മറിച്ച് ജനങ്ങൾക്ക് അദ്ദേഹത്തെ അത്ര ഇഷ്‌ടമായതിനാലാണ് ഇങ്ങനെ സംഭവിച്ചത്. നായനാരെക്കുറിച്ചുളള രണ്ടു പുസ്‌തകങ്ങൾ പ്രകാശനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ആന്റണി.
മറുപുറംഃ- ഇതിൽനിന്നും ഒരു കാര്യം പഠിച്ചുവല്ലോ.... ജനത്തിന് ആന്റണിയെ അത്രയ്‌ക്ക് ഇഷ്‌ടമായിരുന്നില്ലെന്ന്. എന്തായാലും നായനാരെ പോലെയാകണമെങ്കിൽ രണ്ടു വഴിയുണ്ട്. ഒന്ന് അസാമാന്യ ധൈര്യം വേണം. അല്ലെങ്കിൽ തനി മണ്ടൻ കളിക്കണം. ചാൻസു കിട്ടുമെങ്കിൽ ഒന്നു പരീക്ഷിച്ചു നോക്കൂ... ഏതായാലും നായനാർ ഇതിൽ ഒരെണ്ണമാണെന്നത് സത്യം തന്നെ....
എങ്ങനെയൊക്കെയാണെങ്കിലും നായനാരുടെ രീതിയോർത്ത് ഇനിയും മണ്ടത്തരം എഴുന്നെളളിക്കരുതേ ആന്റണി....