പൂമാല കൊതിച്ച് ആരും എസ്.എൻ.ഡി.പി യോഗനേതൃത്വത്തിലേക്ക് വരേണ്ടതില്ലെന്ന് യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. അംഗീകാരമെല്ലാം മരണശേഷമായിരിക്കും കിട്ടുക. ജീവിച്ചിരിക്കുമ്പോൾ അധിക്ഷേപമാണ് ലഭിക്കുക. കുമാരനാശാനുപോലും പഴി കേട്ടിട്ടുണ്ട്. കാലത്തിനനുസരിച്ച് പ്രവർത്തനശൈലി മാറ്റാമെന്നും വെളളാപ്പളളി പറഞ്ഞു.
മറുപുറംഃ- യോഗത്തിലുളള സകല പൂമാലകളും വെളളാപ്പളളി മുതലാളി, തനിക്കും ഭാര്യയ്‌ക്കും പിന്നെ ദേവസ്വം ശ്രീകുമാർ പോലെയുളള ചില ശിങ്കിടികൾക്കുമായി ഫിക്‌സഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ചതു കാരണം വിദ്യാസാഗർ തുടങ്ങിയ ഗതിയില്ലാത്തവർ ചെവിയിൽ ചെമ്പരത്തിപ്പൂവെച്ചു നടന്നാൽ മതിയാകും. പിന്നെ കാലം മാറുന്നതിനനുസരിച്ച് നാരായണഗുരു എന്നത് വെറും മിഥ്യയാണെന്നും, എന്തിന് ആദിശങ്കരനെപോലെ ഈ പ്രപഞ്ചം മുഴുവനും മിഥ്യയാണെന്നുവരെ പറയാം...സത്യമായി ഒന്നുമാത്രം, നടേശഗുരുവചനങ്ങൾ....
വെളളാപ്പളളിയുടെ ചില വർത്തമാനങ്ങൾ കേട്ടാൽ യോഗം പ്രവർത്തകർ മഹാന്റെ മരണം ആശിച്ചുപോകും. അതുകഴിഞ്ഞു വേണമല്ലോ അംഗീകരിക്കാനും പ്രതിമ നിർമ്മിക്കാനും.... സുരക്ഷിതമല്ലാത്തിടത്തിരുന്ന് മയങ്ങുകപോലും ചെയ്യരുതേ....പ്രവർത്തകർ തേങ്ങകൊണ്ട് തലക്കടിച്ചു കളയും...അംഗീകാരം നല്‌കാൻ.