സംസ്ഥാന സ്വാശ്രയ പ്രൊഫഷണൽ കോളേജുകളെ നിയന്ത്രിക്കാൻ സർക്കാർ കൊണ്ടുവന്ന നിയമത്തിലെ പ്രധാന വകുപ്പുകൾ ഹൈക്കോടതി റദ്ദാക്കി. വിദ്യാർത്ഥി പ്രവേശനം, ഫീസ് നിർണയം, ന്യൂനപക്ഷ പദവി നിർണയം, സംവരണം എന്നിവ സംബന്ധിച്ച നിയമങ്ങളാണ് ഭരണഘടനാ വിരുദ്ധമെന്ന് വ്യാഖ്യാനിച്ച് റദ്ദാക്കിയത്. നിയമം നടപ്പാക്കുന്നതിന് സർക്കാർ തിടുക്കം കാട്ടിയെന്നും കോടതി വിമർശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സമവായത്തിൽ പോകാനും സർക്കാരിനെ കോടതി ഉപദേശിച്ചു.
മറുപുറം ഃ- മുണ്ടുടുത്തു നടന്നാൽ മുണ്ടശ്ശേരി ആകില്ലെന്ന് പണ്ടാരോ പറഞ്ഞത് കല്ലുവച്ചപോലെയായി. ഈ പാർട്ടി വേറെ പാർട്ടിയാണെന്നും ഇങ്ങോട്ടുവന്നാൽ തല്ലുകൊണ്ടേ പോകൂ എന്നൊക്കെയുളള വീരവാദം ഘടകകക്ഷികളോടും പ്രതിപക്ഷത്തോടും മാത്രമേ പറ്റൂ. കോടതിയെന്നാൽ മറ്റെന്തോ സാധനമാണെന്ന് തിരിച്ചറിയാനുളള ബുദ്ധിപോലും ഉണ്ടായില്ലല്ലോ. ധാർഷ്ട്യം വീടിന്റെ അടുക്കളയിലാകാം. പക്ഷെ അങ്ങാടിയിൽ കാട്ടിയാൽ പണ്ട് പറഞ്ഞ മുണ്ടെടുത്ത് തലയിൽ കെട്ടേണ്ടിവരും. സാമൂഹിക നീതി പറഞ്ഞ് പിളേളരെ വെളളത്തിലാക്കല്ലേ. കറ തീർന്ന പുതിയൊരു നിയമം ഉണ്ടാക്കാൻ നോക്ക്.