എ.ഡി.ബി. കരാറിനെപ്പറ്റി സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ഉന്നയിച്ച അവകാശവാദങ്ങൾ പച്ചക്കളളമെന്ന് തെളിഞ്ഞു. എ.ഡി.ബി. പ്രതിനിധികളുമായി ഡിസംബർ 8ന് ഒപ്പുവച്ച കരാറിലെ എല്ലാ വ്യവസ്ഥകളും നടപ്പാക്കുമെന്ന് സർക്കാർ അംഗീകരിച്ചിരുന്നു. എന്നാൽ വി.എസ്സിന്റെ സാന്നിധ്യത്തിൽ പാർട്ടി സെക്രട്ടറിയേറ്റ് രണ്ടുതവണ സമ്മേളിക്കുകയും അതനുസരിച്ച് കരാർ വ്യവസ്ഥയിലെ ദോഷകരമായ എല്ലാ വ്യവസ്ഥകളിലും ഇളവുവരുത്തുകയും ചെയ്തശേഷമാണ് ഒപ്പുവെച്ചതെന്നായിരുന്നു പിണറായിയുടെ അവകാശവാദം. എന്നാൽ വി.എസ്സ് സർക്കാർ വന്നശേഷം ഉപാധികൾ സംബന്ധിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ല എന്ന് വ്യക്തമായിരിക്കുകയാണ്.
മറുപുറം ഃ മുഖത്തുനോക്കി നുണ പറയുക എന്നത് എത്രവലിയ കലയാണ്. വല്ലാത്തൊരു സൗന്ദര്യവും സൗകുമാര്യതയുമായിരിക്കും ഈ സമയങ്ങളിൽ ഇവരുടെയൊക്കെ മുഖത്ത് വിളങ്ങുക. കൊച്ചുകുഞ്ഞുങ്ങൾ “ഒളിച്ചേ, കണ്ടേ” എന്ന കളി കളിക്കുംപോലെ. എ.ഡി.ബി. വായ്‌പക്കാര്യത്തിലായാലും അൻപതു പൈസക്കാര്യത്തിലായാലും നുണ നുണതന്നെയാണേ....... അതുകൊണ്ട് എ.ഡി.ബി. വായ്‌പയ്‌ക്കുമേൽ നടത്തിയ ഈ നുണക്കുഴിയന്റെ നുണക്കളികൾ അൻപതുപൈസമേൽ നടത്തുന്ന നുണപോലെ കണ്ടാൽ മതി. വെരി സിംപിൾ. പിന്നെ അച്ചുമാമനെ കുറ്റം പറയുമ്പോൾ നുണയല്ലെന്ന് വിശ്വസിക്കുന്ന പി.ബി.ക്കാർ മുകളിലുള്ളതുകൊണ്ട് പിടിച്ചു നിൽക്കുന്നു. എ.ഡി.ബി.വിപ്ലവമേ വിജയിക്കട്ടെ......