മുൻ ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി ഭരത്‌ഭൂഷൺ താപ്പാനയും ക്രിമിനലുമാണെന്ന് മന്ത്രി. ജി.സുധാകരൻ. മന്ത്രിമാരെ തമ്മിലടിപ്പിക്കുന്ന ഭരത്‌ഭൂഷണു പിന്നിൽ വൻ മാഫിയ ഉണ്ട്. ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്താനും ഭക്തജനങ്ങളെ സർക്കാരിനെതിരെ തിരിക്കാനുമാണ് ഭരത്‌ഭൂഷൺ ശ്രമിച്ചതെന്നും സുധാകരൻ പറഞ്ഞു.
മന്ത്രി സുധാകരന് ഭ്രാന്താണെന്നും ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നും ഭരത്‌ഭൂഷൺ പ്രതികരിച്ചു. പ്രതികരിക്കാതിരുന്നാൽ മന്ത്രി പറയുന്നത് മുഴുവൻ സത്യമാണെന്ന് ജനം വിശ്വസിക്കും. ഉദ്യോഗസ്ഥന്മാരെ ഉപദ്രവിക്കുന്ന മന്ത്രിയുടെ രീതി നിർത്താൻ തന്റെ പ്രസ്താവനകൊണ്ട് കഴിയുമെങ്കിൽ സന്തോഷമുണ്ടെന്നും ഭരത്‌ഭൂഷൺ പറഞ്ഞു.
മറുപുറം ഃ
ഇതിലാരോ ഉപ്പ് തിന്നിട്ടുണ്ടെന്ന് തീർച്ച. അത് ആരായാലും വെള്ളം കുടിച്ചേ മതിയാകൂ....ഏതായാലും മന്ത്രിയും ഉദ്യോഗസ്ഥനും നടത്തുന്ന വെടിക്കെട്ട് ഗംഭീരമാകുന്നുണ്ട്. പിന്നെ വർത്തമാനമെല്ലാം ചില ചന്തപ്പിള്ളേരുടെതിനേലും ഒരു പടികൂടി താഴെയാണ് എന്നത് കേരളദേശക്കാർക്കാകെ അഭിമാനമേകുന്നു. ഇവരുടെ ഉറഞ്ഞുതുള്ളൽ കാണുമ്പോൾ, ദേവസ്യം ബോർഡിൽ വെളിച്ചപ്പാടുമാരുടെ ഒഴിവുണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോകും. കാര്യങ്ങൾ ഗംഭീരമായി നടക്കട്ടെ...ഇവരു തമ്മിൽ ഉരസിയതിനാൽ കുറെ കാര്യങ്ങൾ ജനം അറിഞ്ഞല്ലോ....!