കെ.എസ്.യു. ‘ഐ’ വിഭാഗം തിരുവനന്തപുരത്ത് സംഘടിപ്പിച്ച “വർഗ്ഗീയ വിരുദ്ധ മുന്നേറ്റത്തിൽ വിദ്യാർത്ഥികളുടെ പങ്ക്” എന്ന സെമിനാറിലാണ് സി.പി.എം നേതാവ് എം.എ.ബേബിയും കെ.മുരളീധരനും ഒരേ വേദിയിൽ സമ്മേളിച്ചത്. മുസ്ലീംലീഗെന്ന ചത്ത കുതിരയെ കോൺഗ്രസ് ഉപേക്ഷിക്കണമെന്ന് ബേബിയും വർഗ്ഗീയശക്തികൾക്കെതിരെ സി.പി.എമ്മും കോൺഗ്രസും യോജിക്കണമെന്ന് മുരളീധരനും പറഞ്ഞു. അന്ധമായ കമ്യൂണിസ്‌റ്റ് വിരുദ്ധതയുടെ കാലം കഴിഞ്ഞുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
മറുപുറംഃ കാര്യത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലായി കൂട്ടുകാരേ.... മലപ്പുറം സമ്മേളനം കഴിയുമ്പോൾ ബേബിസഖാവിന് കണ്ടകശനി തുടങ്ങുമെന്ന് ഉറപ്പായി..... കോൺഗ്രസിലാണെങ്കിൽ മുരളീധരന്റെയും അപ്പന്റെയും കാര്യം കണ്ടറിയണം... ഇനിയൊരു സാധ്യത ഇരുവരും ചേർന്ന് ഒരു കമ്യൂ-കോൺഗ്രസ് ഉണ്ടാക്കലായിരിക്കും. സി.പി.എമ്മിൽനിന്ന് ആർക്കും വേണ്ടാത്ത കുറെ ബുദ്ധിജീവികളേയും കോൺഗ്രസിൽനിന്ന് നല്ല തല്ലുകൊളളികളേയും ഒപ്പിക്കാം.... ചെറിയൊരു പാർട്ടിസെറ്റപ്പിന് ഇതുമതി.