കശാപ്പിനു കൊണ്ടുവന്ന ഒട്ടകങ്ങളിൽ ഒന്ന് കൊച്ചിയിലെ മണപ്പാട്ടിപ്പറമ്പിൽ പട്ടിണികൊണ്ട് ചത്തു. ഒട്ടകത്തെ കശാപ്പു ചെയ്യാൻ പറ്റില്ലെന്ന കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഉടമയും മറ്റും ഒട്ടകത്തെ യാതൊരുവിധത്തിലും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഒട്ടകത്തെ കൊല്ലരുതെന്ന് പറഞ്ഞ് കോടതിയെ സമീപിച്ച മൃഗസ്‌നേഹികളും ഈ ജീവികൾക്കായി ഒന്നും ചെയ്‌തില്ല. എന്നാൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ പട്ടിണിമൂലമല്ല സാഹചര്യത്തോട് പൊരുത്തപ്പെടാത്തതുമൂലമാണ് ഒട്ടകം ചത്തതെന്നാണ് പറയുന്നത്.
മറുപുറംഃ പോയപ്പോൾ ആർക്ക് പോയി.... ഒട്ടകത്തിന് ജീവൻ പോയി. ഓടിച്ചിട്ടവനുമില്ല കെട്ടിപ്പിടിച്ചവനും ഇല്ല. ഒടുവിൽ പട്ടിണിമൂലമല്ല മരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടും. റാഗിംങ്ങിനിടെ ബലാൽസംഗം നടന്നിട്ടില്ലെന്ന് കണ്ണുമടച്ച് റിപ്പോർട്ടെഴുതുന്ന ഡോക്‌ടർമാരുളള നാട്ടിൽ ഒട്ടകം ചത്തതിന്റെ പേരിൽ ഈയൊരു റിപ്പോർട്ടെഴുതാൻ നൂറുപേർ കാണും.
ഇനിയിപ്പോ, ചത്ത ഒട്ടകത്തെ വെട്ടിനുറുക്കി ഉപ്പിട്ടു പുഴുങ്ങി, ഒട്ടക ഉടമസ്ഥനും കൊച്ചിയിലെ മൃഗസ്‌നേഹികൾക്കും നല്‌ക്... നല്ലവണ്ണം തടിവയ്‌ക്കട്ടെ... ഇനി അടുത്ത യുദ്ധം നടത്തുവാനുളളതല്ലേ....ബാക്കിയുളള ഒട്ടകത്തിന് ധീരതയ്‌ക്കുളള ഒരു അവാർഡും കൊടുക്കണം, ഇത്രയുംനാൾ ഈ നാട്ടിൽ ജീവിച്ചതിന്.