കോവളം ലാത്തിച്ചാർജിൽ പരിക്കേറ്റ യുവമോർച്ച പ്രവർത്തകരെ സന്ദർശിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ വെങ്കയ്യനായിഡു, അവിടെ ചികിത്സയിൽ കഴിയുന്ന കെ.കരുണാകരന്റെ സുഖവിവരം ആരായാൻ അദ്ദേഹത്തിന്റെ റൂമിൽ എത്തിയപ്പോഴാണ് മുഖ്യമന്ത്രി ആന്റണിയെ കണ്ടത്. പിന്നീട് മറ്റുളളവരെ മുറിയിൽ നിന്നും ഒഴിവാക്കി മുഖ്യമന്ത്രി, കരുണാകരൻ, നായിഡു, ഒ.രാജഗോപാൽ, ശ്രീധരൻപിളള എന്നിവർ ചർച്ച നടത്തി. യുവമോർച്ച നേതാക്കളെ മർദ്ദിച്ചത് ക്രൂരമായിപ്പോയെന്നും ആന്റണിയുടെ ലീഡർഷിപ്പിൽ ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ലായെന്നും നായിഡു രോഷാകുലനായി മുഖ്യമന്ത്രിയോട് പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യത്തിനുമുന്നിൽ ആന്റണി മൗനം പാലിച്ചു. എന്നാൽ കെ.കരുണാകരൻ നായിഡുവിനോട് യോജിക്കുകയായിരുന്നു.
മറുപുറംഃ- കൊട് കരുണാകരന് നൂറ് മാർക്ക്.... ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കണ്ടാൽ മതിയെന്ന രീതിയാ കാർന്നോരുടേത്....എന്നാലും വെങ്കയ്യയെ കണ്ടപ്പോൾ കവാത്ത് മറന്ന് ആന്റണി മൗനം ‘ആർക്കോ’ ഭൂഷണം എന്നരീതിയിൽ നിന്നത് ശരിയായില്ല....ജുഡീഷ്യൽ അന്വേഷണം അറബിക്കടലിൽ എന്നു പറയാമായിരുന്നു.....ഇങ്ങനെ ഉരിയാടാ പയ്യനായി നിന്നാൽ കരുണാകരൻ ചെവി തന്നെ തിന്നും.