നിഷ്‌പക്ഷരെന്നു ഭാവിക്കുന്ന ചില ‘അഭിവന്ദ്യർ’ സി.പി.എം വിരുദ്ധ രാഷ്ര്ടീയക്കാരുടെ കരുവായി മാറി പാർട്ടിയ്‌ക്കും സർക്കാരിനുമെതിരെ പച്ചക്കള്ളങ്ങൾ പടച്ചുവിടുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ആരോപിച്ചു. ഒരു അഭിവന്ദ്യന്റേയും അനുഗ്രഹത്തോടെയല്ല സി.പി.എം ഇവിടെവരെ എത്തിയതെന്നും നേരിട്ടെതിർക്കാൻ വന്നാലും പാർട്ടിക്ക് ഒരങ്കലാപ്പുമില്ലെന്നും പിണറായി പറഞ്ഞു. ന്യൂനപക്ഷം എന്നു പറയുന്നവരിൽ ഭൂരിപക്ഷവും പാർട്ടിക്കൊപ്പമാണെന്നും പിണറായി പറഞ്ഞു. കോട്ടയം ജില്ലാ കമ്മറ്റി ഓഫീസ് ഉദ്‌ഘാടനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു പിണറായി.
മറുപുറംഃ ആഹാ... എന്തു ധീരമായ നിലപാടുകൾ... കേട്ടിട്ട് കോരിത്തരിച്ചു പോകുന്നു. അഭിവന്ദ്യർ ചാടിയാൽ കുട്ടയോളം പിന്നെ ചാടിയാൽ ചട്ടിയോളം എന്നൊക്കെ പറയാറായി അല്ലേ... പക്ഷെ നാലു അൽമായക്കാർ കൂടിച്ചേർന്ന മണ്ഡലങ്ങളിൽ ഈ അഭിവന്ദ്യർ ചൂണ്ടിക്കാണിക്കുന്ന കുറ്റിച്ചൂലുകളെ നിർത്തി വിപ്ലവവീര്യം കാണിക്കുന്നവരാണ് നമ്മളെന്ന കാര്യവും മറക്കരുത്. മത്തായി മലയുടെ അടുത്ത് പോയില്ലെങ്കിൽ മല മത്തായിയുടെ അടുത്തേക്ക് പോകുന്ന കാഴ്‌ചകളൊക്കെ കേരളത്തിലെ ജനങ്ങൾ ഇതിനുമുമ്പും കണ്ടിട്ടുണ്ട്. ഒരു വാശിക്കു വേണമെങ്കിൽ ഇതൊക്കെ പറഞ്ഞോളൂ... പക്ഷെ തിരഞ്ഞെടുപ്പ് സമയമാകുമ്പോൾ അന്തികുർബ്ബാന കൃത്യമായി കൂടണം കെട്ടോ...