എറണാകുളം വെണ്ടുരുത്തിപ്പാലത്തിലെ കുഴികളടയ്‌ക്കുന്നത് കാണുവാനെത്തിയ പൊതുമരാമത്ത് മന്ത്രി ടി.യു കുരുവിളയെ ജനം അസഭ്യവർഷത്തോടെ കൂകി വരവേറ്റു. മന്ത്രിയുടെ വരവോടെ തേവര ജംഗ്‌ഷൻ മുതൽ സിഫ്‌റ്റ് ജംഗ്‌ഷൻ വരെ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് സൃഷ്ടിക്കപ്പെട്ടു. ഒടുവിൽ ഓട്ടയടയ്‌ക്കൽ കണ്ട് റോഡ് റോളറിൽ കയറിനിന്ന് ഫോട്ടോയ്‌ക്ക് പോസ്‌ചെയ്ത ശേഷമാണ് കുരുവിള മടങ്ങിയത്.
മറുപുറംഃ അങ്ങിനെ കുരുവിളക്കിളി നിലത്തിറങ്ങി.... റോഡു മുഴുവൻ കുഴിയും കുളവുമായതിനാൽ കിളി ആകാശമാർഗം മാത്രമായിരുന്നല്ലോ യാത്ര... നിലത്തിറങ്ങിയപ്പോൾ ജനം കൂവിയതല്ലേയുള്ളൂ... കുരുവിളക്കിളിയെ പിടിച്ച് ചുട്ടു തിന്നില്ലല്ലോ... ഭാഗ്യവാൻ. ഏതായാലും കുരുവിള മന്ത്രിയോട് നന്ദിയുള്ള ഒരാൾ ഓണക്കാലത്ത് എത്തുമല്ലോ.... മാവേലി... പുള്ളിക്കാരന് ഇപ്പോൾ പാതാളത്തിൽ നിന്നും കേരളത്തിന്റെ ഏതുഭാഗത്തുമെത്താൻ ഒരു പ്രയാസവുമില്ല. അത്രയേറെ പാതാളക്കുഴികളാണല്ലോ നമ്മുടെ റോട്ടിൽ കിടക്കുന്നത്. മാവേലിത്തമ്പുരാനോട് ഒരപേക്ഷ... ഓണം കഴിയുമ്പോൾ ഈവക മന്ത്രി വാഹനങ്ങളെ ഒപ്പംകൂട്ടി പാതാളത്തിലേയ്‌ക്ക് പോയാൽ അത്രയും സന്തോഷം