പാലൊളി മുഹമ്മദ്‌കുട്ടി മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടെന്ന സി പി എം തീരുമാനം ജനാധിപത്യ വ്യവസ്ഥയോടുള്ള അവഹേളനമാണെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ജുഡീഷ്യറിക്കു നേരെയുള്ള മാർക്സിസ്‌റ്റ് പാർട്ടിയുടെ നീക്കം ഭരണകക്ഷിയ്‌ക്കു ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ജുഡീഷ്യൽ ആക്ടിവിസത്തെ കോൺഗ്രസ് അംഗീകരിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
മറുപുറം ഃ
ഇതാണ് ഒരു കാൽ ഇടത്തേവഞ്ചിയിലും മറ്റേ കാൽ വലത്തേ വഞ്ചിയിലും എന്നു പറയുന്നത്. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്നപോലെയാണ് ചെന്നിത്തലയ്‌ക്ക് സി പി എം. ജുഡീഷ്യൽ ആക്ടിവിസം പാടില്ല. പക്ഷെ ഇക്കാര്യത്തിൽ സി പി എം മിണ്ടാതെ മൂലയ്‌ക്കിരിക്കുകയും വേണം. ഇതൊക്കെ പറയാൻ കേന്ദ്രത്തിൽ മൻമോഹനും സോണിയായുമുണ്ട്. പ്രതിപക്ഷമെന്നു കരുതി ഭരണപക്ഷത്തിനെതിരെ പറയുന്നതിനും ഒരതിരുണ്ട്. ഇതേതാണ്ട് തുറക്കാരെ അടച്ചാക്ഷേപിക്കുന്നതുപോലെയായി. വെറുതെ വായ പോയ വാക്കത്തികൊണ്ട് വെട്ടിയിട്ട് കാര്യമില്ല. ഗൗരവമുള്ള കാര്യങ്ങൾ വേറെയുണ്ടല്ലോ... ഓ... അങ്ങിനെ ഗൗരവമുള്ള കാര്യങ്ങളെപറ്റി പറയാൻ കുത്തിയിരുന്നു പഠിക്കണം... അത് നന്ദിഗ്രാം പിരിവു പോലെ എളുപ്പമുള്ള കാര്യമല്ല.