എസ്.എൻ.സി.ലാവ്‌ലിൻ കേസിന്റെ അന്വേഷണത്തിനൊടുവിൽ ‘ക്ലീൻ ചിറ്റ്’ കിട്ടുമെങ്കിൽ സി.ബി.ഐ. അന്വേഷണത്തെ സർക്കാർ എന്തുകൊണ്ടാണ് ഭയപ്പെടുന്നതെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. ഇക്കാര്യത്തിൽ സർക്കാർ നാണിക്കുന്നതെന്താണെന്നും ഹൈക്കോടതി ചോദിച്ചു. കേസന്വേഷണം സി.ബി.ഐ.യ്‌ക്ക് വിട്ടുകൊണ്ടുളള കോടതി ഉത്തരവ് നിലനിൽക്കേ കേസ് അന്വേഷിക്കേണ്ടെന്ന് സി.ബി.ഐ. തീരുമാനിച്ചത് ഏതു നിയമത്തിന്റെ പിൻബലത്തിലാണ് എന്ന് കോടതി സി.ബി.ഐ.അഭിഭാഷകനോട് ചോദിച്ചു.
ലാവ്‌ലിൻ കേസിൽ അപ്രത്യക്ഷമായി എന്ന് സൂചിപ്പിക്കപ്പെട്ടിരുന്ന രേഖകൾ ഹൈക്കോടതിയിൽ ഹാജരാക്കി. മുൻ വൈദ്യുതമന്ത്രി പിണറായി വിജയനെ ലാവ്‌ലിൻ കരാറുമായി ബന്ധപ്പെടുത്തുന്ന സുപ്രധാനമായ ഫയലാണ് അപ്രത്യക്ഷമായതായി കഴിഞ്ഞ മാർച്ച് 10ന് വിജിലൻസ് റിപ്പോർട്ടിൽ പരമാർശിച്ചത്. ആ ഫയലാണ് സർക്കാർ ഇപ്പോൾ ഹൈക്കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.
മറുപുറം
ഃ- സത്യമാണല്ലോ സർക്കാരേ, ഈ കോടതി പറഞ്ഞ കാര്യം. തൊട്ട കേസുകളൊക്കെയും തലയും വാലും കാണാതെ തൃശങ്കുവിനെപ്പോലെ ആകാശത്ത് മേലോട്ടുപോണോ താഴോട്ട് വീഴണോ എന്നറിയാതെ അമ്മാനമാടി കൊണ്ടിരിക്കുന്ന സി.ബി.ഐ.യെ എന്തിനാണാപ്പാ ഇത്ര പേടിക്കുന്നത്? ങാ......ഏതൊരു കണ്ണുപൊട്ടന്റെ മുന്നിൽവന്നാലും കളളൻ ക്യാപ്‌റ്റൻ തന്നെ എന്നു പറയുംവിധത്തിലാണ് തെളിവെങ്കിൽ സി.ബി.ഐ.യെ പേടിച്ചേ പറ്റൂ......അവർക്കും അഡ്‌ജസ്‌റ്റ് ചെയ്യുന്നതിന് ഒരു അതിരുണ്ടല്ലോ. അല്ലാതെ അഭയാക്കേസുപോലെ ചത്തു, കൊന്നു, അന്വേഷണം വെളളത്തിൽ വരച്ച വരപോലെ എന്നൊക്കെ പറയിപ്പിക്കാൻ ചിലർ ഒന്നിച്ചു നിന്നതുപോലെയാകില്ല ഇവിടുത്തെ കാര്യങ്ങൾ.......പാഷാണത്തിൽ കൃമികൾ ധാരാളമുണ്ടിവിടെ. പിന്നെ സർക്കാരിന്റെ നാണത്തിന്റെ കാര്യം...ആസനത്തിൽ ആലുമുളച്ചാൽ അതും തണൽ എന്നു കരുതുന്നവർക്ക് എന്തു നാണം എന്നു മനസിലാക്കാൻ കഴിയാത്ത കോടതിയെക്കുറിച്ചോർക്കുമ്പോഴാണ് നാട്ടുകാർക്ക് നാണം....കണ്ടില്ലേ.....വിജിലൻസ് ‘സൂപ്പർ’ അന്വേഷണം നടത്തിയപ്പോൾ മുങ്ങിയ ഫയലെല്ലാം, വേണ്ടപ്പെട്ടവർ ഇടപെട്ടപ്പോൾ പൊങ്ങിവരുന്നത്.